‘ചെറുപുഴ സിഐയെ പൊലീസ് ആക്റ്റ് പഠിപ്പിക്കണം’; മനുഷ്യാവകാശ കമ്മീഷൻ

പൊലീസിന്റെ നിർദ്ദേശ പ്രകാരം റോഡിൽ നിന്ന് ഒഴിഞ്ഞുപോകാൻ തയാറെടുക്കുന്ന വഴിയോര കച്ചവടക്കാരോട് യാതൊരു പ്രകോപനവുമില്ലാതെ അപമര്യാദയായി പെരുമാറിയ ചെറുപുഴ സർക്കിൾ ഇൻസ്‌പെക്ടറെ പൊലീസ് അക്കാദമിയിലയച്ച് പൊലീസ് ആക്റ്റിലെ വ്യവസ്ഥകൾ പഠിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ചെറുപുഴ സി.ഐയുടെ പെരുമാറ്റത്തെക്കുറിച്ച് കണ്ണൂർ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. സി.ഐ വിനീഷ് കുമാറിന് തന്റെ ഭാഗം മൂന്നാഴ്ചയ്ക്കകം വിശദീകരിക്കാം. അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് അടിസ്ഥാനമാക്കി കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ചെറുപുഴ സി.ഐ വഴിയോര കച്ചവടക്കാരെ തെറിവിളിക്കുന്നതിന്റെ വീഡിയോ സഹിതമാണ് ഹരീഷ് പോസ്റ്റിട്ടിട്ടുള്ളത്. വഴിയോരക്കച്ചവടങ്ങൾ നിയന്ത്രിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുക തന്നെ വേണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ, ഇതല്ല വിധി നടപ്പാക്കേണ്ട വഴി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പൊലീസ് ആക്റ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ചെറുപുഴ സി.ഐ ഇതെല്ലാം കാറ്റിൽ പറത്തി. ഇതാണ് പൊലീസിന്റെ പെരുമാറ്റ ശൈലിയെങ്കിൽ അടുത്ത കാലത്ത് കേരള പൊലീസ് ആക്റ്റിൽ കൊണ്ടുവന്ന 118 എ, എന്ന ഭേദഗതി തീർച്ചയായും പുനഃപരിശോധി ക്കേണ്ടതാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
Story Highlights – Cherupuzha CIA should be taught Police Act; Human Rights Commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here