Advertisement

ബുറേവി ചുഴലിക്കാറ്റ്; തിരുവനന്തപുരത്ത് അതീവജാഗ്രത; ക്യാമ്പുകള്‍ തുറന്നു

December 2, 2020
Google News 2 minutes Read
Hurricane Burevi; Extreme vigilance in Thiruvananthapuram

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അതിതീവ്ര മഴയും കാറ്റുമുണ്ടാകുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചതായി കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകിട്ടു മുതല്‍ ജില്ലയില്‍ ചുഴലിക്കാറ്റിന്റെ ശക്തമായ സ്വാധീനമുണ്ടാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് അപകട സാധ്യതയുള്ള മേഖലയില്‍നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ(എന്‍.ഡി.ആര്‍.എഫ്.) ഒരു യൂണിറ്റ് ജില്ലയിലെത്തി. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കര-നാവിക-വ്യോമ സേനകളുടെ സഹായം തേടിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം നാളെ ഗള്‍ഫ് ഓഫ് മാന്നാറിലെത്തുന്ന ബുറേവി ചുഴലിക്കാറ്റ് രാത്രിയും ഡിസംബര്‍ നാലിന് പുലര്‍ച്ചെയുമായി കന്യാകുമാരിയുടേയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്നാട് തീരത്തേക്കു പ്രവേശിക്കുകയും ചെയ്യുമെന്നാണ് അറിയിപ്പു ലഭിച്ചിട്ടുള്ളതെന്നു കളക്ടര്‍ പറഞ്ഞു. ഇത് തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ജില്ലയിലാകെ അതിതീവ്ര മഴയും കാറ്റുമുണ്ടാകും. ഇതു മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ടും നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഏതു സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം പൂര്‍ണമായി തയാറെടുത്തിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ മുഴുവന്‍ ആളുകളും ഇന്നലെ രാത്രിയോടെ തിരിച്ചെത്തി. ജില്ലയുടെ തീരപ്രദേശത്തുനിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരും കടലില്‍ പോകരുതെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബീച്ചുകള്‍, ജലാശയങ്ങള്‍, നദികള്‍ തുടങ്ങിയിടങ്ങളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല.

ജില്ലയുടെ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ ആരും ഈ പ്രദേശങ്ങളിലേക്ക് അടുത്ത കുറച്ചു ദിവസങ്ങളില്‍ പോകരുതെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വൈകിട്ട് അഞ്ചിനു ശേഷമുള്ള യാത്ര പൂര്‍ണമായി ഒഴിവാക്കണം. ഇന്നു മുതലുള്ള 48 മണിക്കൂര്‍ സമയം ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ജില്ലാ ഭരണകൂടത്തില്‍നിന്നുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനും തയാറാകണം. കാറ്റിനുള്ള സാധ്യത മുന്‍നിര്‍ത്തി വൈദ്യുതി വിതരണ ശൃംഘലയില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ കെഎസ്ഇബിക്കു നിര്‍ദേശം നല്‍കി. കെഎസ്ഇബിയുടെ എല്ലാ സര്‍ക്കിളുകളിലും ദ്രുതകര്‍മ സേന രൂപീകരിച്ചു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബിഎസ്എന്‍എല്ലിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

180 ക്യാമ്പുകള്‍ സജ്ജം; ആളുകളെ മാറ്റിത്തുടങ്ങി

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അപകട സാധ്യതാ മേഖലയില്‍ താമസിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ഇത്തരത്തില്‍ 180 ക്യാമ്പുകളാണ് റവന്യൂ വകുപ്പ് ജില്ലയില്‍ തയാറാക്കിയിട്ടുള്ളത്. 11,050 ആളുകളെ ഈ ക്യാമ്പുകളില്‍ സുരക്ഷിതമായി പാര്‍പ്പിക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നത്. തിരുവനന്തപുരം താലൂക്കില്‍ 48 ക്യാമ്പുകളിലായി 1,550 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയും. ചിറയിന്‍കീഴില്‍ 30 ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 1,800 പേരെ മാറ്റിപ്പാര്‍പ്പിക്കാനാകും. മറ്റു താലൂക്കുകളിലെ ക്യാമ്പുകളും പാര്‍പ്പിക്കാനാകുന്ന ആളുകളുടെ ശേഷിയും ഇങ്ങനെ; വര്‍ക്കല – 46(600), നെടുമങ്ങാട് – 19(3,800), കാട്ടാക്കട – 12(1,000), നെയ്യാറ്റിന്‍കര – 25(2,300). ജില്ലയില്‍ പതിവായി കാലവര്‍ഷ കെടുതി നേരിടുന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നു കളക്ടര്‍ പറഞ്ഞു. സുരക്ഷിതാവസ്ഥയിലല്ല എന്നു തോന്നുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടുവന്നു സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം തേടണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈദ്യുതിയെത്തിക്കാന്‍ കെഎസ്ഇബിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാറ്റിപ്പാര്‍പ്പിക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിനും വാട്ടര്‍ അതോറിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

നഗരത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം

ജില്ലയില്‍ പതിവായി വെള്ളക്കെട്ടുണ്ടാകുന്ന തിരുവനന്തപുരം നഗരത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 10 ദ്രുതകര്‍മ സേനാംഗങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായിരിക്കും. 150 സന്നദ്ധ സേനാംഗങ്ങളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു തയാറാക്കി നിര്‍ത്തിയിട്ടുണ്ട്.

നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നു കളക്ടര്‍ പറഞ്ഞു. വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളില്‍ കാനകളും ചെറുതോടുകളും വൃത്തിയാക്കി നീരൊഴുക്കു സുഗമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന മരങ്ങള്‍ കോതിയൊതുക്കുന്നതിനും ബോര്‍ഡുകളുടേയും ഹോര്‍ഡിംഗുകളുടേയും ബലം ഉറപ്പുവരുത്തുന്നതിനും കോര്‍പ്പറേഷന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ട് നിവാരണത്തിന് കോര്‍പ്പറേഷന്റെ നാല് ജെസിബികള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഹൈപവര്‍ ജെറ്റ് പമ്പുകളും സജ്ജമാണ്.

എന്ത് ആവശ്യത്തിനും വിളിക്കാം 1077

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാന്‍ 1077 ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനില്‍നിന്ന് 24 മണിക്കൂറും സേവനം ലഭിക്കും. രക്ഷാ പ്രവര്‍ത്തനം നേടത്തേണ്ട സാഹചര്യത്തിലുള്ളവര്‍, മാറ്റിപ്പാര്‍പ്പിക്കേണ്ടവര്‍ തുടങ്ങിയവര്‍ ഈ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടണം. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് അടിയന്തര സഹായങ്ങളും ഈ നമ്പറില്‍നിന്നു ലഭിക്കുമെന്നു കളക്ടര്‍ പറഞ്ഞു. ചുഴലിക്കാറ്റ് കണക്കിലെടുത്ത് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു. ആവശ്യത്തിനു മെഡിക്കല്‍ ടീം, മരുന്ന്, ആംബുലന്‍സുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

Story Highlights Hurricane Burevi; Extreme vigilance in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here