ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ പള്ളികളില്‍ തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ

പള്ളി തർക്കത്തിൽ സമരം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ. ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ പള്ളികളില്‍ തിരികെ പ്രവേശിക്കാൻ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേർന്ന സമരസമിതി യോഗത്തിൽ തീരുമാനിച്ചു.
ഡിസംബര്‍ 13 ന് 52 പള്ളികളിലും യാക്കോബായ സഭ വിശ്വാസികള്‍ തിരികെ പ്രവേശിക്കും. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇടവകാംഗങ്ങളെ പള്ളികളില്‍ നിന്ന് പുറത്താക്കരുതെന്ന് സുപ്രിംകോടതി വിധിയില്‍ സൂചിപ്പിക്കുന്നുണ്ടെന്നും യാക്കോബായ സഭ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
അതേസമയം സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരില്‍ നിന്ന് നീതി നിഷേധം ഉണ്ടായെന്നാണ് ഓര്‍ത്തഡോക്സ് സഭ ചൂണ്ടിക്കാട്ടുന്നത്. ശബരിമലയില്‍ വിധി നടപ്പാക്കാൻ കാണിച്ച ആര്‍ജ്ജവം സര്‍ക്കാര്‍ മലങ്കര സഭാ കേസില്‍ കാണിക്കുന്നില്ല. വിധിന്യായങ്ങള്‍ താമസിപ്പിക്കുന്ന രീതി അരാജകത്വം സൃഷ്ടിക്കുമെന്നും ഓര്‍ത്തഡോക്സ് സഭ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here