തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്കിന് ധാരണയുണ്ടെന്ന് എംഎം ഹസൻ
വെൽഫെയർ പാർട്ടിയുമായുളള സഹകരണത്തിൽ ഇപ്പോഴും ഒളിച്ചുകളിച്ച് കോൺഗ്രസ് നേതൃത്വം. തദ്ദേശതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്കിന് ധാരണയുണ്ടെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ഇക്കാര്യം കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന് അറിയാമെന്നും ഹസൻ കൂട്ടിച്ചേർത്തു. അതേസമയം, വെൽഫെയർ പാർട്ടി ഉൾപ്പെടയുള്ള വർഗീയ കക്ഷികളുമായി സഖ്യം പാടില്ലെന്നതാണ് കോൺഗ്രസ്സ് ദേശീയ നയമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.
തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും വെൽഫെയർ പാർട്ടിയുമായുളള സഹകരണത്തെച്ചൊല്ലിയുളള കനലൊടുങ്ങിയിട്ടില്ല യുഡിഎഫിൽ. വെൽഫെയർ പാട്ടിയുമായി തെരഞ്ഞെടുപ്പിൽ യാതൊരു സഹകരണവുമില്ലെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ആവർത്തിക്കുന്നത്. എന്നാൽ, മുല്ലപ്പളളിയുടെ നിലപാട് പരസ്യമായി തളളി യു ഡി എഫ് കൺവീനർ എംഎം ഹസൻ രംഗത്തെത്തി.
നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയെ സഖ്യകക്ഷിയാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും എം.എം ഹസൻ. വെൽഫെയർ പാർട്ടി ബന്ധത്തിൽ മുല്ലപ്പളളിയെ തളളി കെ മുരളീധരനും നേരത്തേ രംഗത്തെത്തിയിരുന്നു. മുല്ലപ്പളളിയുടെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നതിനിടെ ദേശീയനിലപാട് ആവർത്തിച്ച് കെസി വേണുഗോപാലും രംഗത്തെത്തി. തെരഞ്ഞെടുപ്പിന് ശേഷം വെൽഫെയർ പാർട്ടി ബന്ധം കോൺഗ്രസ്സിലും യുഡിഎഫിലും ആഭ്യന്തരതർക്കങ്ങൾക്ക്
വഴിവെച്ചെക്കുമെന്ന് സൂചന.
Story Highlights – MM Hasan has said that there is an understanding with the Welfare Party for a local move in the local body elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here