യോർക്‌ഷെയറിലെ വംശീയ അധിക്ഷേപം; പൂജാരയ്ക്കും സമാന അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തൽ

ഇംഗ്ലീഷ് കൗണ്ടി ക്ലബായ യോർക്‌ഷെയറിലെ വംശീയ അധിക്ഷേപത്തിന് കൂടുതൽ തെളിവുകൾ. ഇന്ത്യൻ താരം ചേതേശ്വർ പൂജാര അടക്കമുള്ള താരങ്ങൾക്ക് ക്ലബിൽ വെച്ച് അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു എന്നാണ് റിപ്പോർട്ട്. യോർക്‌ഷെയറിൽ മുൻപ് ജോലി ചെയ്തിരുന്ന താജ് ബട്ട്, ടോണി ബൗറി എന്നിവരെ ഉദ്ധരിച്ച് ഇഎസ്പിഎൻ ക്രിക്ക്‌ഇൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
“ഏഷ്യൻ താരങ്ങളെപ്പറ്റി പറയുമ്പോൾ ടാക്സി ഡ്രൈവർമാരെയും റെസ്റ്റോറൻ്റിലെ ജോലിക്കാരെയും പറ്റി സംസാരിക്കാറുണ്ടായിരുന്നു. വെളുത്തവരല്ലാത്തവരെയൊക്കെ സ്റ്റീവ് എന്നാണ് അവർ വിളിച്ചിരുന്നത്. പേര് ഉച്ചരിക്കാൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി ചേതേശ്വർ പൂജാരെയെ പോലും അങ്ങനെയാണ് വിളിച്ചിരുന്നു. ഒട്ടേറെ യുവതാരങ്ങൾക്ക് വംശീയ അധിക്ഷേപം അനുഭവിക്കേണ്ടി വന്നിരുന്നു. അത് അവരുടെ പ്രകടനങ്ങളെയും ബാധിച്ചു.”- ഇരുവരും പറഞ്ഞു.
Read Also : യോർക്‌ഷെയറിൽ വെച്ച് വംശഹത്യ നേരിട്ടിട്ടുണ്ടെന്ന് അസീം റഫീഖ്; താരം മോശം വ്യക്തിയെന്ന് ലീഗ് ചെയർമാൻ
പാകിസ്താൻ വംശജനായ ഇംഗ്ലീഷ് ക്രിക്കറ്റർ അസീം റഫീഖ് ആണ് ആദ്യം ക്ലബിനെതിരെ രംഗത്തെത്തിയത്. നിരന്തരമായ വംശഹത്യ കാരണം ആത്മഹത്യ ചെയ്യാൻ തോന്നിയിരുന്നു എന്നാണ് കഴിഞ്ഞ സെപ്തംബറിൽ അസീം വെളിപ്പെടുത്തിയത്. ഡ്രസിംഗ് റൂമിൽ വെച്ച് പരസ്യമായി പലതവണ താൻ വംശഹത്യക്കിരയായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. താൻ വ്യക്തിപരമായി തകർന്നു നിന്ന സമയത്ത് കരാറിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അസീം മോശം വ്യക്തിയായിരുന്നു എന്നാണ് ക്ലബ് ചെയർമാൻ റോജർ പഹ് പറഞ്ഞത്.
ആരോപണങ്ങൾക്കു പിന്നാലെ ക്ലബ് അന്വേഷണം പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ക്ലബിൽ കളിച്ചിട്ടുള്ള മറ്റ് താരങ്ങളും സമാന അനുഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു. 2010ൽ ക്ലബിലുണ്ടായിരുന്ന വിൻഡീസ് പേസർ ടിനോ ബെസ്റ്റ്, 2008-2009 കാലഘട്ടത്തിൽ കളിച്ച പാക് താരം റാണ നവീദുൽ ഹസൻ എന്നിവരൊക്കെ ക്ലബിനെതിരെ രംഗത്തെത്തി.
Story Highlights – Former Yorkshire Cricket Club employee reveals Cheteshwar Pujara was racially abused at the club
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here