ഫൈസറിനു പിന്നാലെ വാക്സിൻ വിതരണത്തിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്

ഫൈസറിനു പിന്നാലെ രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണത്തിനുള്ള അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഓക്സ്ഫർഡ് സർവകലാശാലയുടെയും ബ്രിട്ടീഷ് മരുന്ന് ഉത്പാദകരായ ആസ്ത്ര സെനകയുടെയും പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന കൊവിഷീൽഡ് എന്ന വാക്സിൻ വിതരണത്തിനുള്ള അനുമതിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് തേടിയത്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.
അതേസമയം, കൊവിഷീൽഡ് സുരക്ഷിതമല്ലെന്ന് വാക്സിൻ്റെ ക്ലിനിക്കൽ ട്രയൽസിൽ പങ്കെടുത്ത ഒരു വളണ്ടിയർ ആരോപിച്ചിരുന്നു. കൊവിഡ് വാക്സിൻ സ്വീകരിച്ച ചെന്നൈ സ്വദേശിയായ സന്നദ്ധ പ്രവർത്തകൻ തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെന്നു കാണിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ഇതിനു പിന്നാലെ കൊവിഷീൽഡ് സുരക്ഷിതമാണെന്ന് വിശദീകരിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് പരാതിക്കാരനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസും ഫയൽ ചെയ്തിരുന്നു.
Read Also : ഫൈസർ വാക്സിൻ ഇന്ത്യയിൽ പരീക്ഷണം നടത്തില്ല; അടിയന്തര ഉപയോഗത്തിന് അനുമതി തേടി
മൂന്നാം ഘട്ട പരീക്ഷണത്തിൽ പങ്കെടുത്ത 40 കാരനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഒക്ടോബർ ഒന്നിനാണ് ഇയാൾ വാക്സിൻ എടുത്തത്. പത്തു ദിവസങ്ങൾക്കകം കടുത്ത തലവേദന, പെരുമാറ്റത്തിലുള്ള വ്യത്യാസം, പ്രകാശത്തോടും ശബ്ദത്തോടും ഉള്ള അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായതായി വക്കീൽ നോട്ടീസിൽ പറയുന്നു. സംസാരിക്കാൻ കഴിയാതായെന്നും ആരെയും തിരിച്ചറിയാൻ സാധിക്കാതായെന്നും പരാതിക്കാരൻ പറഞ്ഞു.
Story Highlights – After Pfizer, Serum Institute Seeks Approval For Covid Vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here