ഇന്ന് കര്‍ഷകരുടെ രാജ്യ വ്യാപക പ്രതിഷേധം; ഡല്‍ഹിയില്‍ ദേശീയ പാതകള്‍ ഉപരോധിക്കും
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ന് കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം. ഡല്‍ഹി-ജയ്പൂര്‍, ഡല്‍ഹി-ആഗ്ര ദേശീയപാതകള്‍ കര്‍ഷകര്‍ ഉപരോധിക്കും. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ സംഘടിപ്പിക്കും.
ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭം കടുപ്പിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിപുലമായ പൊലീസ് സന്നാഹത്തെ മേഖലയില്‍ ഉടനീളം വിന്യസിച്ചു. ഡല്‍ഹി-ജയ്പൂര്‍ എക്‌സ്പ്രസ് പാത ഉപരോധം രാജ്യതലസ്ഥാനത്തെ കാര്യമായി ബാധിക്കും. സിംഗു, തിക്രി മാതൃകയില്‍ പ്രക്ഷോഭകര്‍ എക്‌സ്പ്രസ് പാതയില്‍ ഉപരോധം തുടരുമെന്നാണ് കണക്കുകൂട്ടല്‍.
പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ 68 ഡ്യൂട്ടി മജിസ്ട്രേറ്റുമാരെ ദേശീയപാത 48ലെ വിവിധ ഇടങ്ങളില്‍ നിയോഗിച്ചു. 2000ല്‍പ്പരം പൊലീസുകാരെയാണ് ദേശീയപാതയില്‍ അധികമായി വിന്യസിച്ചിരിക്കുന്നത്. കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള ടോള്‍ പ്ലാസകള്‍ പിടിച്ചെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ടോള്‍ പ്ലാസകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. ഹരിയാനയിലെ ഗുരുഗ്രാമില്‍ പ്രധാന പാതകളില്‍ പൊലീസ് സാന്നിധ്യം ശക്തമാക്കി. ദേശവിരുദ്ധ ശക്തികളാണ് സമരത്തിന് പിന്നില്ലെന്ന ആരോപണവുമായി കേന്ദ്രമന്ത്രി പ്രതാപ് സാരംഗി രംഗത്തെത്തി.
Story Highlights – farmers protest, delhi chalo protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here