കൂടുതല്‍ ക്യാമ്പസ് ഫ്രണ്ട് നേതാക്കളുടെ അക്കൗണ്ട് പരിശോധിക്കാന്‍ ഒരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്

ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ ദുരൂഹ പണമിടപാട് കണ്ടെത്തിയതോടെ കൂടുതല്‍ ക്യാമ്പസ് ഫ്രണ്ട് നേതാക്കളുടെ അക്കൗണ്ട് പരിശോധിക്കാന്‍ ഒരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശത്ത് നിന്നും പണം എത്തിയത് എന്തിന് വേണ്ടിയാണ് എന്ന അന്വേഷണത്തില്‍ കൂടിയാണ് എന്‍ഫോഴ്‌സ്‌മെന്റ്.
ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയുടെ അക്കൗണ്ടില്‍ വിദേശത്ത് നിന്നും പണം എത്തിയത് എന്ത് ആവശ്യത്തിനുവേണ്ടി എന്ന അന്വേഷണത്തിലാണ് ഏജന്‍സി. അതുകൊണ്ടുതന്നെ കൂടുതല്‍ ക്യാമ്പസ് ഫ്രണ്ട് നേതാക്കളുടെ അക്കൗണ്ടുകള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. വരും ദിവസം അതിനുള്ള നടപടികളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈക്കൊള്ളും.
ദേശീയ സെക്രട്ടറിക്ക് ലക്ഷങ്ങള്‍ വിദേശത്ത് നിന്ന് വന്നിട്ടുണ്ടെങ്കില്‍ ആ പണം മറ്റു നേതാക്കളുടെ പക്കല്‍ കൂടി എത്തിയിരിക്കാം എന്ന നിഗമനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അതുകൊണ്ടാണ് മറ്റു നേതാക്കളുടെ അക്കൗണ്ടുകളും പരിശോധിക്കാന്‍ തീരുമാനിച്ചത്. അന്വേഷണത്തിന് പ്രാരംഭഘട്ടത്തില്‍ തന്നെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്ന സ്ഥിതിക്ക് കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നത് പ്രതീക്ഷയും അന്വേഷണ സംഘത്തിന് ഉണ്ട്.
അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത് രണ്ടു കോടി 21 ലക്ഷം രൂപയാണ്. ഈ പണമിടപാടില്‍ 31 ലക്ഷം രൂപ വിദേശത്ത് നിന്ന് എത്തിയതാണെന്നും കണ്ടെത്തി. ഹാത്രസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് പണം നല്‍കിയത് റൗഫ് ഷെരീഫാണെന്നും യാത്ര ആസൂത്രിതമാണെന്നും എന്‍ഫോഴ്‌സെമെന്റ് റിപ്പോര്‍ട്ടിലുണ്ട്.
Story Highlights – campus front, enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here