മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുടുംബം ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച നടപടിയിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുടുംബം ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിൽ പ്രവേശിച്ച സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിട്ടു.
നിയന്ത്രണം നിലനിൽക്കെ വിലക്ക് ലംഘിച്ച് ദർശനം അനുവദിക്കാൻ പാടില്ലായിരുന്നു. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിൽ ദേവസ്വം ബോര്‍ഡ് നിസ്സംഗത കാട്ടി. വിഷയം പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കോടതി നിർദേശം നല്‍കി. ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് നടപടി.
ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ സുരേന്ദ്രന്‍, മരുമകള്‍, ദേവസ്വത്തിന്റെ ഭാരവാഹികള്‍ തുടങ്ങിയവര്‍ ദര്‍ശനം നടത്തിയിരുന്നു. കൊവിഡ് കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് പ്രവേശനാനുമതി ഇല്ലാതിരിക്കെ കടകംപള്ളിയുടെ ഭാര്യ നാലമ്പലത്തിൽ പ്രവേശിച്ചെന്നാണ് പരാതി ഉയർന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ആണ് പരാതിയുമായി രംഗത്തെത്തിയത്.
Story Highlights – Kadakampally surendran, Guruvayoor temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here