ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചില്ല; ശബരിമലയിൽ ഇന്ന് മുതൽ 5000 പേരെ പ്രവേശിപ്പിക്കില്ല

ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കാത്തതിനെ തുടർന്ന് ശബരിമലയിൽ ഇന്ന് മുതൽ 5000 പേർക്ക് ദർശനാനുമതി നൽകില്ല. 5000 പേരെ പ്രവേശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനം ശനിയാഴ്ച രാത്രിവരെയും തുറന്നുനൽകാത്തതിനാലാണ് ഭക്തർക്ക് ദർശനത്തിന് അവസരം ലഭിക്കാൻ സാധ്യതയില്ല.
കൊവിഡ് സാഹചര്യം നിലനിൽക്കെ ഓൺലൈനിൽ ബുക്കുചെയ്യുന്നവർക്കുമാത്രമേ ഇക്കുറി ശബരിമല ദർശാനുമതി നൽകിയിട്ടുള്ളു. നിലവിൽ തിങ്കൾ മുതൽ വെള്ളിവരെ 2000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 3,000 പേർക്കുമാണ് ദർശനാനുമതി.
അതേസമയം, ശബരിമലയിലെ ജീവനക്കാർക്കും പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി മുൻപ് അനുമതി നൽകിയിരുന്നില്ല. ഡിസംബർ 26-നുശേഷം ദർശനത്തിനെത്തുന്ന അയ്യപ്പന്മാർ 48 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ, ആർടിലാംപ്, എക്‌സ്പ്രസ് നാറ്റ് തുടങ്ങിയവയിൽ ഏതെങ്കിലും ഒരു പരിശോധന നടത്തണമെന്നും സർക്കാർ നിർദേശിച്ചിരുന്നു.
നിലവിൽ 24 മണിക്കൂറിനകമുള്ള ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
Story Highlights – Online booking has not started; 5000 people will not be allowed in Sabarimala from today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here