ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് സർക്കാർ

ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. പ്രതിദിനം അയ്യായിരം ഭക്തന്മാരെ പ്രവേശിപ്പിക്കാനുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് സംസ്ഥാനം സുപ്രിംകോടതിയെ സമീപിച്ചത്. കൊവിഡ് സാഹചര്യത്തിൽ ഭക്തരുടെ എണ്ണം കൂട്ടുന്നത് അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ഹർജി.
നിലവിൽ രണ്ടായിരം പേരെയാണ് സന്നിധാനത്തേക്ക് കയറ്റി വിടുന്നത്. ഇത് ഹൈക്കോടതി 5000 ആയി ഉയർത്തിയിരുന്നു. കൊവിഡ് സാഹചര്യത്തിൽ ഭക്തരുടെ എണ്ണം കൂട്ടുന്നത് അപകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ഹർജി. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 2000 പേർ ഇപ്പോൾ മലചവിട്ടുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ മൂവായിരം പേർക്കാണ് അനുവാദം. ഇത് പതിനായിരമായി ഉയർത്തണമെന്നാവശ്യപ്പെട്ട ഹർജിയാണ് 5000 പേരെ അനുവദിച്ച് ഹൈക്കോടതി തീർപ്പാക്കിയത്. കോൺഗ്രസ് നേതാവ് അജയ് തറയിലും അയ്യപ്പസേവാ സമാജവും അടക്കമുള്ളവരായിരുന്നു ഹർജിക്കാർ. ജസ്റ്റിസ് സി. ടി രവികുമാറും എ. ഹരിപാലും അടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു തീരുമാനം. ഹൈക്കോടതി യുക്തമായ രേഖകളൊന്നും പരിശോധിക്കാതെ തീരുമാനം കൈക്കൊണ്ടെന്നാണ് കേരളത്തിന്റെ വാദം.
ബ്രിട്ടൺ ഉൾപ്പടെയുളള രാജ്യങ്ങളിൽ ജനിതക മാറ്റം വന്ന വൈറസ് അതിവേഗം വ്യാപിക്കുകയാണ്. ശബരിമലയിൽ ഇതിനോടകം തന്നെ പൊലീസുകാരുൾപ്പടെ 250 ൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ദേവസ്വം ബോർഡ് ജീവനക്കാരും തീർത്ഥാടകരും ഉൾപ്പെടും. അതുകൊണ്ട് മണ്ഡലകാലത്ത് നിലവിലെ സ്ഥിതി തുടരണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. കേസ് വെക്കേഷൻ ബെഞ്ച് തന്നെ പരിഗണിക്കണം എന്നാതാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.
Story Highlights – Sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here