ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; ഇർഷാദിനെ യൂത്ത് ലീഗ് ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു

ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാൻ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെ തൽസ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസാണ് വാർത്താക്കുറിപ്പിൽ ഇക്കാര്യമറിയിച്ചത്. കൊലപാതകത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ബുധനാഴ്ച രാത്രി ബൈക്കിൽ യാത്രചെയ്യുകയായിരുന്ന അബ്ദുൾ റഹ്മാനെ നെഞ്ചിൽ കുത്തി വീഴ്ത്തിയത് താനാണെന്ന് ഇർഷാദ് സമ്മതിച്ചിരുന്നു. അബ്ദുൾ റഹ്മാനൊപ്പമുണ്ടായിരുന്ന ഷുഹൈബ് ഇർഷാദിനെ തിരിച്ചറിയുകയും ചെയ്തിരുന്നു. നെഞ്ചിൽ ആഴത്തിലേറ്റ മുറിവിനെ തുടർന്ന് ഹൃദയ ധമനി തകർന്നതാണ് റഹ്മാന്റെ മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കുത്തേറ്റ റഹ്മാൻ സംഭവ സ്ഥലത്തു തന്നെ ചോര വാർന്ന് മരണപ്പെടുകയായിരുന്നു. ഇർഷാദിന് പുറമെ എംഎസ്എഫ് മുനിസിപ്പൽ പ്രസിഡന്റ് ഹസ്സനും യൂത്ത് ലീഗ് പ്രവർത്തകനായ ആഷിറും കൊലപാതകത്തിൽ പങ്കാളികളാണ്. തെരഞ്ഞെടുപ്പിനെ തുടർന്ന് കല്ലൂരാവിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ അനിഷ്ട സംഭവങ്ങളാണ് റഹ്മാന്റെ കൊലയ്ക്ക് കാരണമായി പൊലീസ് പറയുന്നത്. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ഡിവൈഎഫ്ഐ പ്രവർത്തകനായ അബ്ദുൾ റഹ്മാന്റെ കൊലയിൽ കലാശിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here