സ്വര്‍ണക്കടത്ത് കേസ്; സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ച് എന്‍ഐഎ
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സെക്രട്ടേറിയറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. 14 ക്യാമറകളിലെ ദൃശ്യങ്ങളാണ് ശേഖരിച്ചത്. കൂടുതല്‍ പരിശോധനയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മൂന്ന് എന്‍ഐഎ ഉദ്യോഗസ്ഥരും സി- ഡാക്കിലെ ടെക്‌നിക്കല്‍ വിദഗ്ധനും അടങ്ങിയ സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഡിവൈഎസ്പി അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. നേരത്തെ 83 ക്യാമറകളിലെ ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് ലക്ഷങ്ങള്‍ ചെലവ് വരുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. ജനുവരി ആദ്യ വാരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് എന്‍ഐഎ ദൃശ്യങ്ങള്‍ ശേഖരിച്ചത്.
Read Also : ഭീകരവാദ സംഘടനയുമായി ഏഴ് മലയാളികള്‍ക്ക് ബന്ധമെന്ന് എന്‍ഐഎ
അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് കസ്റ്റംസ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്തില്‍ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ് എതിര്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. കേസില്‍ ശക്തമായ വാദ- പ്രതിവാദങ്ങള്‍ക്കൊടുവിലായിരിക്കും കോടതി വിധി പറയുക.
Story Highlights – nia, gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here