ഒ. രാജഗോപാൽ എംഎൽഎയുടെ പ്രസ്താവനയ്‌ക്കെതിരെ സഭയിൽ രൂക്ഷ വിമർശനവുമായി പിസി ജോർജ്

നിയമസഭാ സമ്മേളനത്തിൽ ഒ. രാജഗോപാൽ എംഎൽഎയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്. രാജ്യത്ത് 81കോടി പരം വരുന്ന കർഷകരുടെ തലയ്ക്കടിയ്ക്കുക മാത്രമല്ല, കൊന്നു തിന്നുന്ന നിയമമാണിത്. കർഷകരെ സംബന്ധിച്ചിടത്തോളം ഇത്രയും മാരകമായ ഒരു നിയമം ഇന്നവരെ ഉണ്ടായിട്ടില്ലെന്നും പിസി ജോർജ് സഭയിൽ പറഞ്ഞു.
കർഷക വിരുദ്ധ നയമല്ലിത്, കർഷകരെ വളർത്താനുള്ള നയമാണ്, നിയമത്തെ എതിർക്കുന്നവർ കോർപ്പറേറ്റുകളുടെ അച്ചാരം പറ്റുന്നവരാണെന്ന ഒ. രാജഗോപാലിന്റെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു പിസി ജോർജിന്റെ പ്രതികരണം. അങ്ങനെ എങ്കിൽ മുഖ്യമന്ത്രിയുടെ പ്രമേയത്തെ അനുകൂലിച്ചാൽ താനും കോർപ്പറേറ്റുകളുടെ അച്ചാരം പറ്റുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുമോയെന്ന് പിസി ജോർജ് സഭയിൽ ആരാഞ്ഞു.
സഭയിൽ ഈ രീതിയിൽ ചർച്ച വരുന്നത് ശരിയാണോയെന്ന് പരിശോധിക്കണം. ലോകത്ത് ക്രൂഡ് ഓയിൽ വില താഴേക്ക് പോകുന്നു എന്നാൽ, സംസ്ഥാനത്ത് വില വർധിക്കുകയാണ്. എന്തുകൊണ്ട് ധനകാര്യ മന്ത്രി ഐസക് ഇതേ കുറിച്ച് മിണ്ടുന്നില്ല… സ്റ്റേറ്റ് ഗവൺമെന്റിന് ലഭിക്കുന്ന ലാഭ വിഹിതത്തെ ഓർത്താണ് ഗവൺമെന്റ് ഇക്കാര്യത്തിൽ നിലപാടെടുക്കാത്തത്. പെട്രോൾ കൂടുതൽ ഉപയോഗിക്കുന്നത് പാവപ്പെട്ടവരാണ്. പാവപ്പെട്ടവരോടുള്ള ഇത്തരം നിലപാട് നീതികേടാണ്. പാചകവാതകത്തിന്റെ വില വർധിക്കുന്നു. ഇക്കാര്യം ആരും ചോദിക്കാനും പറയാനുമില്ല.
മോദി ഗവൺമെന്റ് ഭരിക്കാൻ തുടങ്ങിയകാലം മുതലുള്ള ശതകോടീശ്വരന്മാരുടെ പട്ടിക പരിശോധിച്ചാൽ പത്താം സ്ഥാനക്കാരനായിരുന്ന അദാനി ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. കോർപ്പറേറ്റുകളുടെ കടന്നു കയറ്റം രാജ്യത്തെ ജനങ്ങളുടെമേൽ എത്രത്തോളമുണ്ടെന്നാണ് ഇത് മനസിലാക്കുന്നതെന്നും പിസി ജോർജ് ചൂണ്ടിക്കാട്ടി.
റബ്ബർ കർഷകുടെ കാര്യം ഇപ്പോൾ ആരും സംസാരിക്കുന്നില്ല. ഇടതു പക്ഷക്കാരും റബ്ബർ കൃഷിയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഇപ്പോൾ ഇതേ കുറിച്ച് സംസാരിക്കാൻ ആരുമില്ല. അഞ്ചേക്കർ ഭൂമിയുള്ള ഒരു റബ്ബർ കർഷകന്റെ വാർഷിക വരുമാനം 60,000 രൂപമാത്രമാണ്. കൃഷിക്കാർ എങ്ങനെ ജീവിക്കും. ഒരു എൽഡി ക്ലാർക്കിന് 25,000 രൂപ ശമ്പളമുണ്ട്. എന്നാൽ, അത് ഒരു റബ്ബർ കർഷകന് ലഭിക്കണമെങ്കിൽ 25 ഹെക്ടർ ഭൂമി വേണം. കർഷകന് 200 രൂപ താങ്ങുവില കൊടുത്താൽ തീരാവുന്ന പ്രശ്‌നമേയുള്ളു. പ്രസംഗിച്ചാൽ മാത്രം പോരാ, അൽപം പ്രവൃത്തികൂടി മുന്നോട്ട് കാണിക്കണ്ടേതുണ്ടെന്നും പിസി ജോർജ് പറഞ്ഞു.
ഗവൺറുടെ നടപടി ശുദ്ധ മര്യാദ കേടാണ്. നിയമസഭ വിളിക്കണമെങ്കിൽ ഗവർണറുടെ അധികാരം വേണം. എന്നാൽ, എംഎൽഎമാരെ വിളിക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണ്ട. മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായും പ്രമേയത്തെ അനുകൂലിക്കുന്നതായും പിജി ജോർജ് വ്യക്തമാക്കി.
Story Highlights – pc george in legislative assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here