ഉടുമ്പന്‍ചോല സ്വര്‍ഗം മേട്ടില്‍ നിശാപാര്‍ട്ടി നടത്താനുള്ള ശ്രമം നടന്നതായി പൊലീസ്
ഉടുമ്പന്‍ചോല സ്വര്‍ഗം മേട്ടില്‍ നിശാപാര്‍ട്ടി നടത്താനുള്ള ശ്രമം നടന്നതായി പൊലീസ്. പാര്‍ട്ടിക്ക് ആവശ്യമായ സിന്തറ്റിക്ക് ഡ്രഗ് വിഭാഗത്തില്‍പെട്ട ലഹരിമരുന്ന് എത്തിച്ചതായും പൊലീസ് പറഞ്ഞു. എന്നാല്‍ നടത്താനുദ്ദേശിച്ചത് നിശാപാര്‍ട്ടി അല്ല എന്നും 10 ദിവസത്തെ സയന്‍സ് ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ ആയിരുന്നുവെന്നും സ്ഥലം ഉടമ വ്യക്തമാക്കി.
ബുധനാഴ്ച രാത്രിയിലാണ് സേനാപതി സ്വര്‍ഗംമേട്ടില്‍ നിശാപാര്‍ട്ടി നടത്താനുള്ള നീക്കം ഉടുമ്പന്‍ചോല തഹസില്‍ദാരുടെയും പൊലീസിന്റെയും നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. സ്ഥലത്ത് ലഹരിമരുന്ന് എത്തിച്ചിരുന്നതായി വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രാത്രി 11 മണി മുതല്‍ രാവിലെ രണ്ട് മണി വരെ റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എറണാകുളം, ആലപ്പുഴ ജില്ല കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ലഹരി വസ്തുക്കളെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിനായ് സംഘാംഘങ്ങളെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യും.
എന്നാല്‍ പൊലീസ് പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും. നിശാപാര്‍ട്ടി അല്ല മ്യൂസിക് ഫെസ്റ്റിവല്‍ നടത്താനാണ് തീരുമാനിച്ചതെന്നും സ്ഥലം ഉടമ പ്രതികരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ സ്വര്‍ഗം മേട്ടില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ അനധികൃത കൂട്ടം ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണമാണ് ഹൈറേഞ്ചില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് മറികടന്നാണ് 41 പേരടങ്ങുന്ന സംഘം എത്തിയത്.
Story Highlights – Police say there was an attempt to hold a night party at Udumbanchola
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here