കർഷക പ്രക്ഷോഭത്തിന് വെല്ലുവിളിയായി കൊടും ശൈത്യത്തിന് പുറമെ മഴയും

കർഷക പ്രക്ഷോഭത്തിന് വെല്ലുവിളിയായി കൊടും ശൈത്യത്തിന് പുറമെ മഴയും. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് മൂന്ന് പ്രക്ഷോഭകർ കൂടി മരിച്ചതോടെ ആകെ മരണങ്ങൾ അൻപത് കടന്നു. കർഷകരെ ആട്ടിയോടിക്കാനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജസ്ഥാൻ തലസ്ഥാനമായ ജയ്‌പൂരിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. അതേസമയം, നാളെയാണ് കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള നിർണായക ചർച്ച.
ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും കടുത്ത ശൈത്യവും ഇടയ്ക്കിടെയുള്ള മഴയും തുടരുകയാണ്. പലയിടത്തും ടെന്റുകളിൽ വെള്ളം കയറി. കർഷക മരണങ്ങളും വർധിക്കുന്നു. സിംഗുവിൽ രണ്ടും, തിക്രിയിൽ ഒരു മരണവുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. സിംഗുവിൽ ഹരിയാന സോനിപത്ത് സ്വദേശി കുൽവീർ സിംഗും, പഞ്ചാബ് സംഗ്‌രൂർ സ്വദേശി ഷംഷേർ സിംഗും മരിച്ചു. തിക്രിയിൽ പഞ്ചാബ് ബട്ടിൻഡ സ്വദേശി ജഷൻപ്രീത് സിംഗാണ് മരിച്ചത്. ശൈത്യം, ഹൃദയാഘാതം, വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ, വാഹനാപകടങ്ങൾ എന്നിവ കാരണം ഇതുവരെ അൻപത്തിയൊന്ന് പ്രക്ഷോഭകർ മരിച്ചെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കർഷകരെ ഇത്രയധികം അവഗണിച്ച മറ്റൊരു സർക്കാരുണ്ടായിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. കർഷക താൽപര്യം സംരക്ഷിക്കുന്നതിലാണ് യഥാർത്ഥ ജനാധിപത്യം കുടിക്കൊള്ളുന്നതെന്ന കാര്യം മോദി സർക്കാർ മനസിലാക്കണമെന്നും കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു. സമരത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ബിജെപി നേതാവ് റാം മാധവ് എന്നിവർക്ക് പഞ്ചാബിലെ കർഷകർ വക്കീൽ നോട്ടീസ് അയച്ചു. അതേസമയം, കേന്ദ്രസർക്കാരുമായുള്ള നാളത്തെ ചർച്ച പരാജയപ്പെട്ടാൽ റിപ്പബ്ലിക് ദിനത്തിൽ കൂറ്റൻ ട്രാക്ടർ റാലി സംഘടിപ്പിക്കാൻ കർഷകസംഘടനകൾ ഒരുക്കം തുടങ്ങി.
Story Highlights – In addition to the severe winter, the rains also posed a challenge to the farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here