മെൽബൺ ടെസ്റ്റ് കാണാനെത്തിയ ആരാധകന് കൊവിഡ്; സിഡ്നിയിൽ കാണികൾക്ക് മാസ്ക് നിർബന്ധം

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് കാണാൻ സ്റ്റേഡിയത്തിലെത്തുന്ന ആരാധകർക്ക് ഫേസ് മാസ്ക് നിർബന്ധം. മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റ് കാണാനെത്തിയ ഒരു ആരാധകന് കൊവിഡ് സ്ഥിരീകരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ജനുവരി 7 മുതലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.
30 വയസ്സുകാരനായ ഇയാൾക്ക് ഡിസംബർ 30ആം തിയതിയാണ് കൊവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. അഞ്ചാം തിയതി ഇയാൾക്ക് കൊവിഡ് പോസിറ്റീവായി. നിലവിൽ ഇയാൾ ഐസൊലേഷനിലാണ്. ഇയാൾക്ക് എവിടെ നിന്നാണ് കൊവിഡ് ബാധ ഉണ്ടായത് എന്നതിനെപ്പറ്റി അന്വേഷണം നടക്കുകയാണ്.
Read Also : സിഡ്നിയിലെ മൂന്നാം ടെസ്റ്റിൽ കാഴ്ചക്കാർ കുറയും; അനുവദിക്കുക 25 ശതമാനം കാണികളെ
അതേസമയം, സിഡ്നിയിൽ വർധിക്കുന്ന കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ മൂന്നാം ടെസ്റ്റിൽ സ്റ്റേഡിയത്തിലെ കാഴ്ചക്കാർ കുറയും. പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം 25 ശതമാനം കാണികളെയാണ് സ്റ്റേഡിയത്തിൽ പ്രവേശിക്കുക. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകളൊക്കെ അസാധുവായി. ഇവർക്ക് പണം തിരികെ നൽകും. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇടക്കാല സിഇഓ നിക്ക് ഹോക്ക്‌ലി ആണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം ഏഴിനാണ് സിഡ്നിയിൽ മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ആദ്യത്തെ ടെസ്റ്റ് ഓസ്ട്രേലിയയും രണ്ടാം ടെസ്റ്റ് ഇന്ത്യയും വിജയിച്ചിരുന്നു. രണ്ട് മത്സരങ്ങൾ കൂടി പരമ്പരയിൽ ബാക്കിയുണ്ട്.
Story Highlights – Fan who attended MCG Test tested positive for COVID-19; masks made mandatory for SCG Test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here