കർഷക സമരം; പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ

പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ. ഉച്ചയ്ക്ക് രണ്ടിന് രാജ്യത്തെ അഞ്ഞൂറ് കർഷക സംഘടനകളെയും പ്രതിനിധീകരിക്കുന്ന ഏകോപന സമിതി യോഗം ചേർന്ന് ഭാവിപരിപാടികൾ തീരുമാനിക്കും. അറുപതിലധികം കർഷകർ മരിച്ചിട്ടും നാണക്കേട് തോന്നാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, കർഷകർ ട്രാക്ടർ റാലി നടത്തുന്നതിലാണ് നാണക്കേട് തോന്നുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം, ഉത്തരേന്ത്യയിലെ ശൈത്യകാല ഉത്സവമായ ലോഡി ആഘോഷിക്കുന്ന ഇന്ന് കാർഷിക ബില്ലുകൾ വ്യാപകമായി കത്തിക്കും.
സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് വന്നതിന്റെ അടുത്ത ദിവസവും സമരകേന്ദ്രങ്ങൾ സജീവമാണ്. ഡൽഹി അതിർത്തികളിലെ പ്രക്ഷോഭം 41-ാം ദിവസത്തിലേക്ക് കടന്നു. കൂടുതൽ സമരപരിപാടികൾക്ക് കർഷക ഏകോപന സമിതി ഇന്ന് രൂപം നൽകും. സുപ്രിംകോടതിയുടെ നാലംഗ സമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കാർഷിക നയത്തെയാണ് ചോദ്യം ചെയ്യുന്നത്. നയപരമായ വിഷയമായതിനാൽ കേന്ദ്രവുമായി തന്നെ ചർച്ചയുണ്ടാകണം. പാർലമെന്റിലാണ് കർഷകരുടെ ആശങ്കകൾക്ക് പരിഹാരമുണ്ടാകേണ്ടത്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് കർഷകർ ആവർത്തിച്ചു.
ജനുവരി 26ലെ ട്രാക്ടർ റാലി എങ്ങനെ വേണമെന്നത് സംബന്ധിച്ച് വെള്ളിയാഴ്ചയ്ക്ക് ശേഷം തീരുമാനമെടുക്കും. പരിപാടികൾ സമാധാനപൂർവമായിരിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights – Farmers’ strike; Farmers’ organizations to intensify the agitation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here