കാർഷിക നിയമം; സുപ്രിംകോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മൻ പിന്മാറി

കാർഷികനിയമങ്ങൾ സംബന്ധിച്ച പ്രശ്‌നം കർഷകരും സർക്കാരുമായി ചർച്ചചെയ്യാൻ സുപ്രിംകോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മൻ പിന്മാറി. ജനങ്ങളുടേയും കർഷകരുടെയും വികാരം പരിഗണിച്ചാണ് പിന്മാറ്റമെന്നും പഞ്ചാബിന്റെയോ കർഷകരുടെയോ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഭൂപീന്ദർ സിംഗ് മൻ അറിയിച്ചു.
ഭാരതീയ കിസാൻ യൂണിയൻ, അഖിലേന്ത്യാ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് ഭൂപീന്ദർ സിംഗ് മൻ. കർഷകൻ എന്ന നിലയിലും യൂണിയൻ നേതാവെന്ന നിലയിലും പഞ്ചാബിന്റെയും കർഷകരുടേയും താത്പര്യങ്ങളിൽവിട്ടുവീഴ്ചയ്ക്ക് കഴിയില്ലെന്നും ഇതിനായി ഏത് സ്ഥാനത്ത് നിന്നും പിന്മാറാൻ താൻ തയാറാണെന്നും ഭൂപീന്ദർ സിംഗ് മൻ പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, ഭൂപീന്ദർ സിംഗ് മൻ അടക്കം സുപ്രിംകോടതി നിയോഗിച്ച നാലംഗ സമിത് കർഷകരുമായി സഹകരിക്കുന്നില്ലെന്നും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്നും കർഷകർ ആരോപിച്ചിരുന്നു.
ചില ഭേദഗതികളോടെ നിയമം നടപ്പാക്കണമെന്ന് ഭൂപീന്ദർ സിംഗ് മൻ കൃഷി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചിരുന്നു.
എന്നാൽ, ഇനിയൊരുത്തരവുണ്ടാകുന്നതുവരെ കാർഷികനിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രിംകോടതി, കർഷകരുടെയും സർക്കാരിന്റെയും ഭാഗം കേട്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് ചൊവ്വാഴ്ച നാലംഗ സമിതിയെ നിയോഗിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here