ബജറ്റ് നിരാശാജനകം, മല എലിയെ പ്രസവിച്ച പോലെയെന്ന് പ്രതിപക്ഷ നേതാവ്

മല എലിയെ പ്രസവിച്ചു എന്ന പറഞ്ഞ പോലെയാണ് ഐസക്കിന്റെ ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റ് നിരാശാജനകമാണ്. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുമെന്ന് പറഞ്ഞത് ജീവനക്കാരെ പറ്റിക്കുന്ന നയമാണ് സർക്കാരിന്റേതെന്നും
ബജറ്റ് അവലോകന വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വിമർശിച്ചു.
കൊവിഡാനന്തര കാലത്ത് ജനങ്ങളുടെ കൈയ്യിൽ പണമെത്തിക്കാനോ ജനങ്ങളെ സഹായിക്കാനോ ഉള്ള ഒരു പദ്ധതിയും ബജറ്റിലില്ല. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 1.57 ലക്ഷം കോടിയായിരുന്നു കടബാധ്യതയെങ്കിൽ ഇപ്പോൾ മൂന്ന് ലക്ഷം കോടിയാണത്. കരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ഒരു ക്രിയാത്മക നിർദേശവും ബജറ്റിലില്ല.
മാത്രമല്ല, യുഡിഎഫ് സർക്കാറിന്റെ കാലത്ത് റബ്ബറിന്റെ താങ്ങുവില 150 രൂപയാക്കിയിരുന്നു, അതിൽ 20 രൂപയുടെ വർധനവ് മാത്രമാണ് ഇപ്പോൾകൊണ്ടുവന്നിരിക്കുന്നത്. കർഷകർ അത് വേണ്ടെന്ന് വയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കഴിഞ്ഞ ബജറ്റിലെ 5000 കോടി രൂപയുടെ ഇടുക്കി പാക്കേജും 2000 കോടി രൂപയുടെ വയനാട് പാക്കേജും 3400രൂപയുടെ കുട്ടനാട് പാക്കേജും നടപ്പായില്ല. ആദിവാസികൾക്ക് ഒരേക്കർ ഭൂമി, 5000 ഏക്കറിൽ ഇൻഡസ്ട്രിയൽ പാർക്ക്, കൃഷി നിർമ്മാണ വ്യവസായ മേഖലയിൽ 15 ലക്ഷം പേർക്ക് തൊഴിൽ, മലയോര ഹൈവേക്ക് 3500 കോടി എന്നിവയും നടപ്പാക്കിയിട്ടില്ല. ഒരു രൂപ പോലും ചെലവാക്കാതെപോയ കുട്ടനാട് പാക്കേജ് വീണ്ടും പ്രഖ്യാപിക്കുകയാണ് ബജറ്റിൽ ചെയ്യുന്നത്.
തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ, 10000 പട്ടികജാതിവിഭാഗക്കാർക്ക് പുതിയ തൊഴിൽ, വൈദ്യുതി ഉള്ളവർക്ക് ഇന്റർനെറ്റ് കണക്ഷൻ, ഗൾഫ് നാടുകളിൽ പബ്ലിക് സ്‌കൂൾ, കടലിൽ നിന്നുള്ള മാലിന്യത്തിൽ നിന്ന് ഡീസൽ, ഖരമാലിന്യത്തിൽ നിന്ന് ഊർജ്ജമുത്പാദിപ്പിക്കുന്ന പ്ലാന്റ് തുടങ്ങി ബജറ്റിൽ നടപ്പാക്കാതെ പോയ പദ്ധതികളാണ്.
‘10000 കോടി രൂപയുടെ തീരദേശ പാക്കേജ് പ്രഖ്യാപിച്ച് നടപ്പിലാക്കാത്തവർ മത്സ്യത്തൊഴിലാളികൾക്ക് 10000 വീട് വെച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ആന്ധ്രയിൽ സ്ഥലമേറ്റെടുത്ത് കശുമാവ് കൃഷി നടത്തുമെന്ന് പറഞ്ഞു. എന്നാൽ ഇതുവരെ സ്ഥലവുമേറ്റെടുത്തില്ല. കശുമാവും കൃഷിചെയ്തില്ല. കയർ മേഖലയിൽ 10000 പേർക്ക് ജോലി നൽകുമെന്നാണ് പ്രഖ്യാപനം. എന്നാൽ, കയർ മേഖല വൻ തിരിച്ചടി നേരിട്ടുവെന്നാണ് സാമ്പത്തിക സർവേ. ഓരോ ദിവസവും ഓരോ യന്ത്രവത്കൃത കയർഫാക്ടറി ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ഒരെണ്ണം ആരംഭിച്ചിട്ടില്ല.
ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിൽ 21 റാങ്കിംഗിൽ നിന്ന് 28ലാണിപ്പോൾ ഈസ് ഓഫ് ഡൂയിഗിംൽ സംസ്ഥാനത്തിന്റെ സ്ഥാനം.
മൂന്ന് വ്യവസായിക ഇടനാഴികൾക്ക് 5000 കോടിയാണ് നീക്കിവെക്കുന്നത്. ഓരോ വീട്ടിലും ലാപ്ടോപ് നൽകുമെന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. നൂറ് ദിന പരിപാടിയിൽ 10 ലക്ഷം ലാപ്ടോപ് നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് നടന്നിട്ടില്ല. ഇങ്ങനെ പ്രഖ്യാപനങ്ങളെന്തിനാണ്. കിഫ്ബിയിൽ 60,000 കോടിയുടെ പദ്ധതി പൂർത്തിയാക്കുമെന്നു പറഞ്ഞത്. 6000 കോടി പദ്ധതിയേ പൂർത്തിയാക്കിയിട്ടുള്ളുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്നും ഭൂമി ഏറ്റെടുക്കുമെന്നും പറയുന്നു. കേന്ദ്രസർക്കാർ ഉപേക്ഷിച്ച പദ്ധതിയാണിത്. പാരിസ്ഥിതിക അനുമതി പോലും ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള പാഴ് വേലയാണ് ബജറ്റെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Story Highlights – budjet ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here