Advertisement

കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ആര്‍ക്കൊക്കെ? കുത്തിവയ്പ്പ് എടുക്കേണ്ടതുണ്ടോ? സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

January 16, 2021
Google News 2 minutes Read
  • വാക്‌സിന്‍ എല്ലാവര്‍ക്കും ഒരേ സമയത്തു കിട്ടുമോ?

വാക്‌സിന്റെ ലഭ്യതയനുസരിച്ച സര്‍ക്കാര്‍ മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം. തുടര്‍ന്ന് കൊവിഡ് പ്രതിരോധവുമായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും 50 വയസ് കഴിഞ്ഞവര്‍ക്കും 50 വയസില്‍ താഴെ ഗുരുതര രോഗമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും

  • വാക്‌സിന്‍ എല്ലാവരും നിര്‍ബന്ധമായും എടുക്കേണ്ടതുണ്ടോ?

സ്വമേധയാ തിരുമാനമെടുക്കാം. കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി നമ്മള്‍ സമ്പര്‍ക്കത്തിലാകുന്നവരെ രോഗവ്യാപനത്തില്‍ നിന്ന് സംരക്ഷിക്കാന്‍ വാക്‌സിന്‍ എടുക്കേണ്ടതാണ്.

  • ചുരുങ്ങിയ സമയത്തെ പരീക്ഷണത്തിനൊടുവില്‍ പുറത്തിറങ്ങുന്ന വാക്‌സിന്‍ സുരക്ഷിതമാണോ?

വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉത്തരവാദപ്പെട്ട നിയന്ത്രണ ഏജന്‍സികള്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് രാജ്യത്ത് വിതരണം നടത്തുന്നത്.

  • കൊവിഡ് 19 സംശയിക്കുന്ന രോഗിക്ക് വാക്‌സിന്‍ എടുക്കേണ്ടതുണ്ടോ?

രോഗലക്ഷണങ്ങളുള്ളവര്‍ അല്ലെങ്കില്‍ രോഗം സംശയിക്കപ്പെടുന്നവരിലൂടെ വാക്‌സിനേഷന് എത്തുന്നവര്‍ക്ക് രോഗബാധയുണ്ടായേക്കാം. അതിനാല്‍ അങ്ങനെയുള്ളവര്‍ ലക്ഷണമുണ്ടായി 14 ദിവസത്തേക്ക് വാക്‌സിന്‍ എടുക്കേണ്ടതില്ല.

  • കൊവിഡ് വാക്‌സിന്‍ കുട്ടികള്‍ക്ക് ആവശ്യമുണ്ടോ?

തത്കാലം കുട്ടികള്‍ല്ല. നിലവില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് കൊവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതിയുള്ളൂ.

  • കൊവിഡ് വന്ന് ഭേദമായ വ്യക്തി വാക്‌സിന്‍ എടുക്കേണ്ടതുണ്ടോ?

രോഗത്തിനെതിരെ ശക്തമായ പ്രതിരോധ സംവിധാനമൊരുക്കുന്നതിന് ഒരിക്കല്‍ രോഗംവന്ന് ഭേദമായവര്‍ വാക്‌സിന്‍ എടുക്കുന്നതാണ് ഉചിതം.

  • ലഭ്യമായ നിരവധി വാക്‌സിനുകളില്‍ നിന്ന് ഒന്നോ രണ്ടോ വാക്‌സിനുകള്‍ വിതരണത്തിനായി തെരഞ്ഞെടുക്കുന്നത് എങ്ങനെ ?

സുരക്ഷയും ഫലപ്രാപ്തിയും പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെട്ടതിനുശേഷമാണ് രാജ്യത്തെ ഡ്രഗ് റഗുലേറ്റര്‍ വാക്‌സിനുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. എന്നാല്‍, എടുക്കുന്ന വാക്‌സിന്റെ നിര്‍ദേശിച്ചിട്ടുള്ള ഡോസുകള്‍ തന്നെ എടുക്കണം. പ്രതിരോധത്തിനെടുക്കുന്ന വാക്‌സിനുകള്‍ മാറിമാറി എടുക്കാന്‍ പാടില്ല.

  • താപനില ക്രമീകരിച്ച് വാക്‌സിന്‍ സൂക്ഷിക്കാനും മറ്റു സ്ഥലങ്ങളില്‍ എത്തിക്കാനുമുള്ള പ്രാപ്തി നമ്മുടെ രാജ്യത്തുണ്ടോ?

26 കോടി നവജാത ശിശുക്കളുടെയും 29 കോടി ഗര്‍ഭിണികളുടെയും വാക്‌സിന്‍ ആവശ്യങ്ങള്‍ സാധ്യമാക്കുന്ന ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പു പരിപാടി ലോകത്തെ തന്നെ വലിയ ശീതികരണ സംവിധാനങ്ങളിലൊന്നാണ്.

  • മറ്റു രാജ്യങ്ങളില്‍ നടപ്പാക്കുന്നതുപോലെ ഇന്ത്യയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വാക്‌സിന്‍ ഫലപ്രദമാകുമോ?

മറ്റേതുരാജ്യം വികസിപ്പിച്ച വാക്‌സിനേക്കാളം ഫലപ്രാപ്തിയുള്ള വാക്‌സിനാകും നമ്മുടെ രാജ്യത്ത് വിതരണം ചെയ്യുന്നത്. നിരവധി ഘട്ടങ്ങളിലൂടെ സുരക്ഷയും ഫലപ്രാപ്തിയുമുറപ്പിക്കാന്‍ വാക്‌സിന്‍ ട്രയലുകള്‍ നടത്തിയിട്ടുണ്ട്.

  • വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യാനാണെന്ന് അറിയുന്നതെങ്ങനെ?

മുന്‍ഗണന ക്രമമനുസരിച്ച് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സിന്‍ എടുക്കാനെത്തിച്ചേരേണ്ട സ്ഥലം, സമയം എന്നിവ മുന്‍കൂട്ടി നല്‍കിയിരിക്കുന്ന മൊബൈല്‍ ഫോണില്‍ അറിയിക്കും.

  • ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരാള്‍ക്ക് വാക്‌സിന്‍ ലഭിക്കുമോ?

കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ വാക്‌സിന്‍ നല്‍കുന്ന സമയവും സ്ഥലവും ഗുണഭോക്താവിനു പങ്കിടുകയുള്ളൂ.

  • എന്തൊക്കെ രേഖകളാണ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള രജിസ്‌ട്രേഷന് ആവശ്യമായുള്ളത്?

ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി രജിസ്‌ട്രേഷന് ഉപയോഗിക്കാവുന്നതാണ്.

  • വാക്‌സിനേഷന്‍ സ്ഥലത്ത് ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് കാണിക്കേണ്ടതുണ്ടോ?

രജിസ്‌ട്രേഷന് സമര്‍പ്പിച്ച അതേ തിരിച്ചറിയല്‍ കാര്‍ഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തുന്ന ബൂത്തിലും കാണിക്കേണ്ടതാണ്.

  • ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് ഹാജരാക്കാത്ത പക്ഷം വാക്‌സിന്‍ നല്‍കുമോ?

രജിസ്‌ട്രേഷനുപയോഗിക്കുന്ന അതേ ഐഡി കാര്‍ഡ് വാക്‌സിന്‍ നല്‍കുന്ന ബൂത്തില്‍ പരിശോധനയ്ക്ക് നിര്‍ബന്ധമായും സര്‍പ്പിക്കേണ്ടതാണ്.

  • വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞ ഗുണഭോക്താവിനു വാക്‌സിനേഷന്‍ സംബന്ധിയായ തുടര്‍ വിവരങ്ങള്‍ ലഭ്യമാകുമോ?

നിര്‍ദിഷ്ട ഡോസ് വാക്‌സിന്‍ സ്വീകരിച്ച വ്യക്തിക്ക് എസ്എംഎസ് സന്ദേശം ലഭിക്കും. എല്ലാ ഡോസുകളും സ്വീകരിച്ച ശേഷം സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

  • കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കു മരുന്ന് കഴിക്കുന്നവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാനാകുമോ?

പ്രമേഹം, കാന്‍സര്‍, രക്തസമ്മര്‍ദം തുടങ്ങി രോഗങ്ങള്‍ ഉള്ളവര്‍ റിസ്‌ക് കൂടിയ വിഭാഗത്തില്‍പ്പെടുന്നവരാണ്. അവര്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്.

  • വ്യക്തികള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എന്തൊക്കെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.?

വാക്‌സിനെടുത്തശേഷം അരമണിക്കൂര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെ നിരീക്ഷണമുറിയില്‍ വിശ്രമിക്കേണ്ടതാണ്. എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക. മാസ്‌ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, സാമൂഹികാകലം പാലിക്കുക തുടങ്ങിയ പ്രതിരോധമാര്‍ഗങ്ങള്‍ കര്‍ശനമായും തുടരണം.

  • പാര്‍ശ്വഫലങ്ങളെന്തെല്ലാം

സുരക്ഷയുറപ്പാക്കിയശേഷം മാത്രമാണ് വാക്‌സിന്‍ വിതരണം തുടങ്ങുന്നത്. എന്തെങ്കിലും ചെറിയപനി, വേദന തുടങ്ങി നിസാര പാര്‍ശ്വഫലങ്ങളുണ്ടായേക്കാം.

  • എത്ര ഇടവേളയില്‍ എത്ര ഡോസ് വാക്‌സിന്‍ സ്വീകരിക്കണം?

28 ദിവസത്തെ ഇടവേളകളില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്.

  • ഇന്ത്യയില്‍ അംഗീകരിച്ച വാക്‌സിനുകള്‍ എന്തെല്ലാം

കോവിഷീല്‍ഡ് – യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ്, ആസ്ട്രാസേനെക്ക ( സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന്), കൊവാക്‌സിന്‍ – ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. ഈ രണ്ട് വാക്‌സിനുമാണ് നിലവില്‍ ഇന്ത്യയില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

  • വാക്‌സിനുകള്‍ സൂക്ഷിക്കേണ്ട താപനില എത്രയാണ്?

രണ്ട് ഡിഗ്രീ സെല്‍ഷ്യസിനും എട്ട് ഡിഗ്രീ സെല്‍ഷ്യസിനും ഇടയില്‍ വാക്‌സിന്‍ സൂക്ഷിക്കേണ്ടതാണ്.

  • കൊവിഡ് വാക്‌സിനേഷനുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഏതാണ് ?

ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷന്‍ കോവിന്‍ ആപ്ലിക്കേഷന്‍ വഴിയാണ് ചെയ്യേണ്ടത്.

  • ഒരു വാക്‌സിനേഷന്‍ ടീമില്‍ ആരെല്ലാം ഉള്‍പ്പെടുന്നു?

ടീമില്‍ നാലു വാക്‌സിനേഷന്‍ ഓഫീസര്‍മാരും ഒരു വാക്‌സിനേറ്റര്‍ ഓഫീസറും ഉണ്ടാകും. നാലു വാക്‌സിനേഷന്‍ ടീമിന് ഒരു സൂപ്പര്‍വൈസറും ഉണ്ടാകണം.

  • വാക്‌സിനേറ്റര്‍മാരായി നിശ്ചയിക്കുന്നത് ആരെയൊക്കെയാണ് ?

ഡോക്ടര്‍ (എംബിബിഎസ്/ബിഡിഎസ്), സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഹെല്‍ത്ത് നഴ്‌സ് ഇവരില്‍ നിന്നും വാക്‌സിനേറ്റര്‍മാരായി നിശ്ചയിക്കുന്നതാണ്.

  • വാക്‌സിനേഷന്‍ ഓഫീസര്‍ -1 ആരെല്ലാം

പൊലീസ്, ഹോം ഗാര്‍ഡ്, എന്‍സിസി, നെഹ്‌റു യുവ കേന്ദ്ര സംഘാടകര്‍ ഇതില്‍ ആരെങ്കിലും ഒരാളായിരിക്കും.

  • വാക്‌സിനേഷന്‍ ഓഫീസര്‍ -1 ചുമതലകള്‍ എന്തെല്ലാം?

പ്രവേശന കവാടത്തില്‍വച്ചുതന്നെ ഗുണഭോക്തൃ പട്ടികയില്‍ പേരുണ്ടോയെന്നു പരിശോധിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സെഷന്‍ സൈറ്റിലേക്ക് ഗുണഭോക്താവിനെ പ്രവേശിപ്പിക്കണം.

  • വാക്‌സിനേഷന്‍ ഓഫീസര്‍ -2 ആരെല്ലാം?

ആരോഗ്യ വകുപ്പില്‍ നിന്നോ, ഐസിഡിഎസ് വകുപ്പില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഉള്ള ഉദ്യോഗസ്ഥന്‍ ആയിരിക്കും.

  • വാക്‌സിനേഷന്‍ ഓഫീസര്‍ -2 ചുമതലകള്‍ എന്തെല്ലാം?

കൊവിന്‍ സോഫ്റ്റ് വെയറില്‍ ഗുണഭോക്താവ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ഒത്തുനോക്കുക എന്നതാണ് ചുമതല.

  • വാക്‌സിനേഷന്‍ ഓഫീസര്‍ മൂന്നും നാലും ആരെല്ലാം

ആരോഗ്യ വകുപ്പില്‍ നിന്നോ, ഐസിഡിഎസ് വകുപ്പില്‍ നിന്നോ മറ്റ് സര്‍്കകാര്‍ വകുപ്പുകളില്‍ നിന്നോ ഉള്ള ഉദ്യോഗസ്ഥന്‍ ആയിരിക്കും.

  • വാക്‌സിനേഷന്‍ ഓഫീസര്‍ മൂന്ന് നാല് ചുമതലകള്‍ എന്തെല്ലാം ?

കൊവിഡ് പ്രോട്ടോക്കോള്‍ പരിപാലനം, 30 മിനിറ്റ് നിരീക്ഷണം ഉറപ്പാക്കല്‍, എഇഎഫ് ഐ ലക്ഷണങ്ങളുടെ നിരീക്ഷണം രജിസ്റ്റര്‍ ചെയ്യാത്ത ഗുണഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കല്‍ എന്നിവയാണ് ചുമതലകള്‍.

  • വാക്‌സിനേഷന്‍ സൈറ്റുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ട ഘടകങ്ങള്‍ എന്തൊക്കെ ?

മൂന്നു മുറികളുടെ ലഭ്യത, കുടിവെള്ള ലഭ്യത, സ്ത്രീകളുടെ സ്വകാര്യത, ഭിന്നശേഷി സൗഹൃദം, പരിശീലനം ലഭിച്ച മനുഷ്യവിഭവശേഷി ലഭ്യത, എഇഎഫ് ഐ മാനേജ്‌മെന്റിനുള്ള സൗകര്യം, ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ഉണ്ടായിരിക്കണം.

  • വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എവിടെയെല്ലാം ആകാം?

മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ലഭ്യമായ വലിയ സ്വകാര്യ ആശുപത്രികള്‍ ആകാം.

Story Highlights – Covid vaccination; Doubts and answers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here