കുതിരാൻ പാത അടിയന്തരമായി തുറന്നുകൊടുക്കണമെന്ന ആവശ്യം; ദേശീയ പാത അതോറിറ്റി ഇന്ന് മറുപടി വ്യക്തമാക്കും

കുതിരാൻ തുരങ്ക പാത അടിയന്തരമായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പും സ്ഥലം എം.എൽ.എയുമായ കെ.രാജൻ നൽകിയ ഹർജിയിൽ ദേശീയ പാത അതോറിറ്റി ഹൈക്കോടതിയിൽ ഇന്ന് മറുപടി വ്യക്തമാക്കും. ദിനം പ്രതി അപകടങ്ങൾ പതിവാകുന്ന കുതിരാനിൽ ഒരു ഭാഗത്തേക്കെങ്കിലുമുള്ള തുരങ്ക പാത അടിയന്തരമായി തുറക്കണമെന്നാണ് ആവശ്യം. കൂടാതെ കോടതി മേൽ നോട്ടത്തിൽ നിർമ്മാണം പൂർത്തികരിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്. ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും.
കരാർ കമ്പനിയും ദേശീയ പാത അതോറിറ്റി അധികൃതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നിർമ്മാണം നിലയ്ക്കാൻ കാരണമെന്നാണ് ഹർജിക്കാരന്റെ ആരോപണം. വിഷയത്തിൽ നേരത്തെ ഹൈക്കോടതി കടുത്ത അതൃപ്തി വ്യക്തമാക്കിയിരുന്നു. അതോറിറ്റിയുടെ അനാസ്ഥയും പിടിപ്പുകേടും മൂലം പൊതുജനം പൊറുതിമുട്ടുകയാണെന്ന് ഹൈക്കോടതി വിമർശിച്ചു. നിർമ്മാണം പൂർത്തിയാക്കാൻ അതോറിറ്റിക്ക് എന്തെങ്കിലും ഉദ്ദേശമോ പദ്ധതിയോ ഉണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. കുതിരാനിൽ വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളിലും കോടതി ആശങ്ക രേഖപ്പെടുത്തി. വിഷയത്തിൽ എന്ത് പരിഹാരമുണ്ടാക്കാനാകുമെന്ന് വിശദീകരിക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു.
Read Also : കുതിരാൻ തുരങ്കപാതാ നിർമ്മാണം നിലച്ചതിൽ ദേശീയപാതാ അതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
നിർമ്മാണം നിലച്ച അവസ്ഥയിലാണെന്നും കരാർ കമ്പനിയുമായി തർക്കങ്ങളുണ്ടെന്നും ദേശീയപാത അതോറിറ്റി വിശദീകരിച്ചു. രാഷ്ട്രീയ തർക്കങ്ങളും സമരങ്ങളും തിരിച്ചടിയായെന്നും അതോറിറ്റി ഹൈക്കോടതിയിൽ നിലപാടെടുത്തു. കുതിരാനിലെ യാത്രാദുരിതം 24 വാർത്താ പരമ്പരയായി റിപ്പോർട്ട് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here