സൗദിയില്‍ ഇഖാമ പുതുക്കാനുളള ഏറ്റവും കുറഞ്ഞ കാലയളവ് മൂന്ന് മാസമായി ചുരുക്കാന്‍ അനുമതി

സൗദിയില്‍ വിദേശികളുടെ താമസാനുമതി രേഖയായ ഇഖാമ പുതുക്കാനുളള ഏറ്റവും കുറഞ്ഞ കാലയളവ് മൂന്ന് മാസമായി ചുരുക്കാന്‍ അനുമതി. മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പരിഗണിച്ച് മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്.
നിലവില്‍ ഇഖാമയുടെ ഏറ്റവും ചുരുങ്ങിയ കാലാവധി ഒരു വര്‍ഷമാണ്. ഭേദഗതി ചെയ്ത വ്യവസ്ഥ പ്രാബല്യത്തില്‍ വരുന്നതോടെ മൂന്ന് മാസത്തേക്ക് പുതിയ ഇഖാമ നേടാനും പുതുക്കാനും കഴിയും. മൂന്ന് മാസത്തെ ലെവി ഉള്‍പ്പെടെയുളള ഫീസ് അടക്കാന്‍ അനുമതി ലഭിക്കുന്നതോടെ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമാകും.
അതേസമയം, ലെവി ബാധകമല്ലാത്ത ഹൗസ് ഡ്രൈവര്‍, വീട്ടുജോലിക്കാർ തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മൂന്ന് മാസം വീതം ഇഖാമ പുതുക്കാന്‍ അവസരം ഉണ്ടാകില്ല. നേരത്തെ തവണകളായി ലെവി അടച്ച് ഇഖാമ പുതുക്കാന്‍ അനുമതി നല്‍കണമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം മന്ത്രി സഭയില്‍ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഇതിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.
Story Highlights – Saudi Arabia eases Iqama rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here