കുട്ടിക്ക് പലഹാരം വാങ്ങാൻ ഭാര്യ അഞ്ച് രൂപ ചോദിച്ചു; ഒന്നര വയസ്സ് പ്രായമുള്ള മകളെ കൊലപ്പെടുത്തി ഭർത്താവ്

കുട്ടിക്ക് മധുര പലഹാരം വാങ്ങാൻ ഭാര്യ അഞ്ച് രൂപ ചോദിച്ചതിന് ഒന്നര വയസ്സ് പ്രായമുള്ള മകളെ കൊലപ്പെടുത്തി ഭർത്താവ്. മഹാരാഷ്ട്രയിലെ ഗോണ്ഡിയ ജില്ലയിലാണ് സംഭവം. 28കാരനായ ഭർത്താവ് വിവേക് ഉയ്കെയെ പൊലീസ് അറസ്റ്റ് ചെയ്തു. വാതിലിലിൽ തുടർച്ചയായി തല ഇടിപ്പിച്ചാണ് ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ഫെബ്രുവരി രണ്ടിനായിരുന്നു സംഭവം. വൈകുന്നേരം ജോലി കഴിഞ്ഞ് തിരികെ എത്തിയ വിവേകിനോട്, കരയുന്ന കുഞ്ഞിനു നൽകാനുള്ള മധുര പലഹാരം വാങ്ങാൻ ഭാര്യ വർഷ ഉയ്കെ അഞ്ച് രൂപ ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. “പണം ചോദിച്ചപ്പോൾ കയ്യിൽ ചില്ലറ ഇല്ലെന്ന് വിവേക് മറുപടി നൽകി. വീണ്ടും പണം ചോദിച്ചപ്പോൾ ദേഷ്യം വന്ന വിവേക് കുഞ്ഞിനെ എടുത്ത് വാതിലിലും പടിക്കെട്ടുകളിലും അടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ എന്നെയും അടിച്ചു. എങ്ങനെയൊക്കെയോ ഞാൻ കുഞ്ഞിനെ എടുത്ത് അടുത്ത ആശുപത്രിയിലേക്ക് ഓടി. എന്നാൽ, അവിടെ എത്തിയപ്പോൾ കുഞ്ഞ് മരണപ്പെട്ടിരുന്നു.”- വർഷ പൊലീസിനോട് പറഞ്ഞു.
പിന്നീട് വർഷ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. വിവേകിനെതിരെ കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
2018ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. എന്നാൽ, മദ്യപിച്ച് ഉപദ്രവിക്കുന്നു എന്ന് ആരോപിച്ച് ഏറെ വൈകാതെ വർഷ തൻ്റെ വീട്ടിലേക്ക് തിരികെ പോയിരുന്നു. 2019ലാണ് പിന്നീട് അവർ തിരികെ വന്നത്.
Story Highlights – man kills 20-month-old daughter over Rs 5
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here