അശ്വിന് ആറ് വിക്കറ്റ്; ഇംഗ്ലണ്ട് 178 റൺസിനു പുറത്ത്: ഇന്ത്യയ്ക്ക് 420 റൺസ് വിജയലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് 420 റൺസ് വിജയലക്ഷ്യം. 241 റൺസിൻ്റെ ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 178 റൺസിന് ഓൾഔട്ടായി. 6 വിക്കറ്റ് നേടിയ ആർ അശ്വിനാണ് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയത്. ഷഹബാസ് നദീം രണ്ട് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ വേഗത്തിൽ സ്കോർ ചെയ്യാനായിരുന്നു ഇംഗ്ലണ്ടിൻ്റെ ശ്രമം. എന്നാൽ, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ഇംഗ്ലണ്ടിനെ പിടിച്ചുനിർത്തുകയായിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ അശ്വിൻ റോറീ ബേൺസിനെ (0) രഹാനെയുടെ കൈകളിലെത്തിച്ചു. 32 പന്തുകളിൽ 40 റൺസ് നേടിയ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ഒലി പോപ്പ് (28), ഡോം ബെസ് (25), ജോസ് ബട്ലർ (24) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 337 റൺസ് എടുത്തപ്പോഴേക്കും ഓൾഔട്ടായിയിരുന്നു. ടി-20 ശൈലിയിൽ ബാറ്റ് വീശിയ ഋഷഭ് പന്ത് (91), വാഷിംഗ്ടൺ സുന്ദർ (85 നോട്ടൗട്ട്) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്. ചേതേശ്വർ പൂജാരയും (79) ഇന്ത്യക്കായി തിളങ്ങി. ചെറുത്തുനില്പില്ലാതെ കീഴടങ്ങിയ വാലറ്റം വാഷിംഗ്ടൺ സുന്ദറിന് പിന്തുണ നൽകിയിരുന്നു എങ്കിൽ ഇന്ത്യ അല്പം കൂടി ഭേദപ്പെട്ട സ്കോർ നേടിയേനെ. ഇംഗ്ലണ്ടിനായി ഡോം ബെസ് 4 വിക്കറ്റ് വീഴ്ത്തി.
Story Highlights – india need 420 runs to win vs england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here