നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി. ആറ് മാസം കൂടി സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു.
കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രിംകോടതി അനുവദിച്ച സമയം ഈ മാസം നാലിന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രിംകോടതിയെ സമീപിച്ചത്. കേസിൽ 2020 ജനുവരി മുതൽ 82 സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്. 230 സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്. മാപ്പുസാക്ഷി വിപിൻലാൽ, നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഉൾപ്പെടെയുള്ളവർ ഇതിൽപ്പെടുന്നു.
കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് കേസിന്റെ വിചാരണ നീണ്ടുപോയത്. കേസിലെ എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകന് കൊവിഡ് ബാധിച്ചതോടെ വിചാരണ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഫെബ്രുവരി പതിനാറിലേയ്ക്കാണ് വിചാരണ മാറ്റിയത്. കേസിൽ ഹാജരാകുന്ന മറ്റ് അഭിഭാഷകരും ക്വാറന്റീനിലാണ്.
Story Highlights – Actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here