എൻസിപിയുമായി ചർച്ച നടത്തിയിട്ടില്ല; ശശീന്ദ്രൻ ഉൾപ്പടെ വന്നാൽ സ്വീകരിക്കും : രമേശ് ചെന്നിത്തല
എൻസിപിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻസിപി പൂർണമായി വരുന്നതിനോടാണ് താത്പര്യമെന്നും ശശീന്ദ്രൻ ഉൾപ്പടെ വന്നാൽ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ മാണി സി കാപ്പനും ഒപ്പമുള്ളവരും മാത്രമാണ് വരുന്നതെങ്കിലും സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മാണി സി കാപ്പനെ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം യുഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. പാലാ സീറ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് മാണി. സി. കാപ്പനെ ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തത്.
ജോസ് കെ മാണി എൽഡിഎഫിൽ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്‌നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിൽ മാണി. സി. കാപ്പൻ ഉറച്ചു നിന്നു. പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ മാസ്റ്ററും രംഗത്തെത്തി. വിഷയത്തിൽ ദേശീയ അധ്യക്ഷൻ ശരദ് പവാറും ഇടപെട്ടു. അതിനിടെ മാണി. സി. കാപ്പൻ യുഡിഎഫിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയർന്നു. ഡൽഹിയിൽ ശരദ് പവാറുമായി മാണി. സി. കാപ്പൻ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെ പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് എൽഡിഎഫ്, എൻസിപിയെ ഔദ്യോഗികമായി അറിയിച്ചു. മാണി. സി. കാപ്പനോട് കുട്ടനാട് സീറ്റിൽ മത്സരിക്കാനും എൽഡിഎഫ് നിർദേശിച്ചു. പാലാ ഒഴികെയുള്ള മൂന്ന് സീറ്റ് എൻസിപിക്ക് നൽകാമെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇതിനിടെയാണ് രമേശ് ചെന്നിത്തല മാണി സി കാപ്പനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തത്.
അതിനിടെ, എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ വിവാദത്തെ കുറിച്ചും രമേശ് ചെന്നിത്തല പ്രതികരിച്ചു. എൽദോസ് കുന്നപ്പള്ളി എംഎൽഎ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയിട്ടില്ല. ഇരിങ്ങോൾകാവിന് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഭാവന നൽകിയതെന്നും എൽദോസ് കുന്നപ്പള്ളി തികഞ്ഞ മതേതര വാദിയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Story Highlights – ncp, ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here