ട്രെയിന്‍ തടയല്‍ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍

വഴിതടയല്‍ സമരത്തിന് പിന്നാലെ ട്രെയിന്‍ തടയല്‍ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. ‘റെയില്‍ റോക്കോ’ സമരം രാജ്യവ്യാപകമായി ഫെബ്രുവരി 18 നാണ് നടത്താന്‍ ആഹ്വാനം. ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും നിയമം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കര്‍ഷക മോര്‍ച്ചയുടെ തിരുമാനം.
ചര്‍ച്ച പുനഃരാരംഭിക്കാന്‍ തയാറാകണമെന്ന് കര്‍ഷകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കില്ലെന്ന് സൂചിപ്പിച്ചതോടെ പ്രക്ഷോഭം ശക്തമാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കര്‍ഷക മോര്‍ച്ച പ്രതികരിച്ചു. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി നാല് മണിക്കൂര്‍ ആണ് ‘റെയില്‍ റോക്കോ’ എന്ന പേരില്‍ ട്രെയിന്‍ ഉപരോധം നടത്തുക.
Read Also : കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള റോഡ് തടയല്‍ സമരം ഇന്ന്
ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4 വരെയാണ് ട്രെയിന്‍ തടയല്‍. രാജസ്ഥാന്‍ അടക്കം ഉള്ള സംസ്ഥാനങ്ങളില്‍ ടോള്‍ പിരിവ് തടയാനും കര്‍ഷക മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 12 മുതല്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. സമരകേന്ദ്രങ്ങളില്‍ വൈദ്യുതി, വെള്ളം തൂടങ്ങിയവ പുനസ്ഥാപിക്കണം എന്ന കര്‍ഷക സംഘടനകളുടെ അഭ്യര്‍ത്ഥന റവന്യൂ അധികാരികള്‍ വീണ്ടും തള്ളി. പൊലീസ് എതിര്‍പ്പില്ല എന്ന് അറിയിക്കും വരെ തീരുമാനം പുനഃപരിശോധിക്കാനാവില്ല എന്നാണ് മറുപടി. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തിയതിന് തുടര്‍ച്ചയായി ഈ മാസമാദ്യം കര്‍ഷകര്‍ മൂന്ന് മണിക്കൂര്‍ റോഡ് ഉപരോധിച്ചിരുന്നു.
Story Highlights – farmers protest, train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here