ലേലത്തിൽ തിരഞ്ഞെടുക്കാത്തത് പ്രതീക്ഷിച്ച കാര്യം: ആരോൺ ഫിഞ്ച്

ഓസീസ് പരിമിത ഓവർ മത്സരങ്ങളിലെ നായകൻ ആരോൻ ഫിഞ്ചിനെ ഐപിഎൽ ലേലത്തിൽ ആരും എടുക്കാതിരുന്നത് വ്യാപകമായി ചർച്ചയായിരുന്നു. കഴിഞ്ഞ സീസണിൽ ആർസിബിയ്ക്ക് വേണ്ടി കളിച്ച താരം മികച്ച പ്രകടനം നടത്താതിരുന്നതിനെ തുടർന്നാണ് ഫ്രാഞ്ചൈസികൾ ഓസീസ് ക്യാപ്റ്റനെ തഴഞ്ഞത്. ഇപ്പോൾ ഇതാ ലേലത്തിനു ശേഷം ആദ്യമായി ഫിഞ്ച് പ്രതികരിച്ചിരിക്കുകയാണ്.
“വീണ്ടും കളിക്കാൻ കഴിഞ്ഞെങ്കിൽ നന്നായിരുന്നു. വളരെ മികച്ച ഒരു ടൂർണമെൻ്റാണ് അത്. എന്നാൽ, സത്യത്തിൽ എന്നെ ആരും ടീമിൽ എടുത്തില്ല എന്നത് അപ്രതീക്ഷിതമായിരുന്നില്ല. ക്രിക്കറ്റ് കളിക്കാൻ തന്നെയാണ് എൻ്റെ ആഗ്രഹം. എന്നാൽ, അല്പ സമയം വീട്ടുകാരോടൊപ്പം ചെലവഴിക്കുന്നത് അത്ര മോശം കാര്യമല്ല.”- ഫിഞ്ച് പറഞ്ഞതായി ക്രിക്കറ്റ് ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഫിഞ്ച് 12 മത്സരങ്ങളിൽ നിന്ന് 268 റൺസ് മാത്രമാണ് നേടിയത്.
അതേസമയം, ലേലത്തിൽ ദക്ഷിണാഫ്രിക്കറ്റ് ഓൾറൗണ്ടർ ക്രിസ് മോറിസിനാണ് ഏറ്റവുമധികം തുക ലഭിച്ചത്. 16.25 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് മോറിസിനെ ടീമിലെത്തിക്കുകയായിരുന്നു. 15 കോടി രൂപ ലഭിച്ച ന്യൂസീലൻഡ് പേസർ കെയിൽ ജമീസൺ ആണ് രണ്ടാം സ്ഥാനത്ത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആണ് ജമീസണെ സ്വന്തമാക്കിയത്.
Story Highlights – Aaron Finch Reacts After Going Unsold In IPL 2021 Auction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here