ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മാർക്കസ് ട്രെസ്കോത്തിക്

ഇംഗ്ലണ്ട് ടീമിൻ്റെ ബാറ്റിംഗ് പരിശീലകനായി മുൻ താരം മാർക്കസ് ട്രെസ്കോത്തികിനെ നിയമിച്ചു. സോമർസെറ്റിൻ്റെ സഹപരിശീലകനായിരുന്ന താരം ആ സ്ഥാനം രാജിവച്ച് മാർച്ച് പകുതിയോടെ ദേശീയ ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. 2019ൽ മാർക് രാംപ്രകാശ് ഒഴിഞ്ഞതിനു ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് ബാറ്റിംഗ് പരിശീലകൻ ഉണ്ടായിരുന്നില്ല. ട്രെസ്കോത്തിക്, ജാക്കസ് കാലിസ്, ഗ്രഹാം തോർപ്, ജൊനാതൻ ട്രോട്ട് എന്നിവരെയൊക്കെ ഇടക്കാല പരിശീലകരായി നിയമിച്ചിരുന്നു.
ട്രോട്ടിനൊപ്പം ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിലേക്കുള്ള പരിശീലകരെയും ഇസിബി പ്രഖ്യാപിച്ചു. ജോൺ ലൂയിസ് പേസ് ബൗളിംഗ് പരിശീലകനായും ജീതൻ പട്ടേൽ സ്പിൻ ബൗളിംഗ് പരിശീലകനായും ടീമിനൊപ്പം ചേരും. ക്രിസ് സിൽവർവുഡ് ആണ് ഇംഗ്ലണ്ടിൻ്റെ മുഖ്യ പരിശീലകൻ. ഗ്രഹാം തോർപ്, പോൾ കോളിംഗ്വുഡ് എന്നിവർ സഹപരിശീലകരാണ്.
അതേസമയം, ഇന്ത്യക്കെതിരായ നാലാമത്തെ ടെസ്റ്റ് മത്സരം മാർച്ച് നാലിന് ആരംഭിക്കും. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ആതിഥേയർ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പരയിൽ 1-2ന് മുന്നിലെത്തിയത്.
മൂന്നാം ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയിക്കുകയായിരുന്നു. രോഹിത് ശർമ്മ (25), ശുഭ്മൻ ഗിൽ (15) എന്നിവർ പുറത്താവാതെ നിന്നു. തോൽവിയോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി. അടുത്ത കളി ഇന്ത്യ ജയിച്ചാലോ സമനില ആയാലോ ഇന്ത്യ തന്നെ ഫൈനൽ കളിക്കും. ഇംഗ്ലണ്ട് ജയിച്ചാൽ ഓസ്ട്രേലിയ ആവും ന്യൂസീലൻഡിൻ്റെ എതിരാളികൾ.
Story Highlights – ECB appoints Trescothick as batting coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here