യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികള്‍ക്ക് രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപതാ മുഖപത്രം

യുഡിഎഫ്- എല്‍ഡിഎഫ് മുന്നണികളെ വിമര്‍ശിച്ച് തൃശൂര്‍ അതിരൂപതാ മുഖപത്രം ‘കത്തോലിക്ക സഭ’. മുന്നണികള്‍ വോട്ടിന് വേണ്ടി മുസ്ലിം പ്രീണനം നടത്തുന്നുവെന്നും ആരോപണം. മാര്‍ച്ച് ലക്കത്തിലാണ് പരാമര്‍ശം.
മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും വിമര്‍ശനമുണ്ട്. മുഖ്യമന്ത്രിയുടെത് മുസ്ലിം പ്രീണനമാണ്. മുസ്ലിം സമൂഹം അനര്‍ഹമായത് ഒന്നും നേടിയിട്ടില്ലെന്ന് പിണറായി പറയുന്നത് മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ്. ക്രൈസ്തവ സമൂഹത്തെ അവഗണിക്കുന്നുവെന്നും ആക്ഷേപം. ഫണ്ട് വിഹിതത്തില്‍ അടക്കം ക്രൈസ്തവരെ അവഗണിക്കുകയാണെന്നും മുസ്ലിം സമൂഹത്തിന് അര്‍ഹതയില്ലാത്ത അവകാശങ്ങളും അധികാരവും നല്‍കുന്നുവെന്നും മുഖപത്രത്തില്‍ പറയുന്നു.
ചാണ്ടി ഉമ്മന്റെ ഹാഗിയ സോഫിയ പരാമര്‍ശത്തില്‍ മതേതര കേരളം മാപ്പ് നല്‍കില്ല. ചാണ്ടി ഉമ്മന്റെ പരാമര്‍ശം തല മറന്ന് എണ്ണ തേക്കലാണ്. ഹാഗിയ സോഫിയയില്‍ നടന്നത് മുസ്ലിം തീവ്രവാദ ആക്രമണമാണ്. എന്നാല്‍ ഈ സംഭവത്തില്‍ വഴിവിട്ട ഒരു പരാമര്‍ശം പോലും ക്രൈസ്തവ സമൂഹം നടത്തിയിട്ടില്ല. ചരിത്ര വിരുദ്ധമായി പറയുന്നത് ചാണ്ടി ഉമ്മന്‍ നിര്‍ത്തണം. പൊതുസമൂഹത്തിന് മുന്നില്‍ അദ്ദേഹം അപഹാസ്യനാകാന്‍ ഇത് ഇടയാക്കുമെന്നും മുഖപത്രം. പാണക്കാട് നിന്ന് പറയുന്നത് അനുസരിച്ചാണ് ചാണ്ടി ഉമ്മന്‍ പ്രസംഗിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് തിണ്ണ നിരങ്ങുന്നത് യുഡിഎഫിന്റെ വര്‍ഗ സ്വഭാവമാണെന്നും മുഖപത്രത്തില്‍ കുറ്റപ്പെടുത്തല്‍.
Story Highlights – pinarayi vijayan, chandy oommen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here