സൗദിയിലെ എണ്ണ സംഭരണ ശാലകൾക്ക് നേരെ ഹൂതി ആക്രമണം

സൗദിയിലെ എണ്ണ സംഭരണ ശാലകൾക്ക് നേരെയും അരാംകോ ജീവനക്കാരുടെ താമസ കേന്ദ്രങ്ങൾക്ക് നേരെയും യമനിലെ ഹൂതി ഭീകരവാദികൾ ആക്രമണം നടത്തി. ഡ്രോണും മിസൈലും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകർത്തു. ആളപായം റിപോർട്ട് ചെയ്തിട്ടില്ല.
സൗദിയുടെ കിഴക്കൻ പ്രദേശമായ റാസ് തന്നൂറയിലെ എണ്ണ ടാങ്കുകൾക്ക് നേരെയാണ് ഇന്നലെ യമനിലെ ഹൂതി ഭീകരവാദികൾ ആക്രമണം നടത്തിയത്. കടലിൽ നിന്നു വിക്ഷേപിച്ച ഡ്രോണും ബാലിസ്റ്റിക് മിസൈലും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ തകർത്തതായി അറബ് സഖ്യസേന വെളിപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ റിപോർട്ട് ചെയ്തിട്ടില്ലെന്ന് അറബ് സഖ്യസേനാ വക്താവ് തുർക്കി അൽമാലികി അറിയിച്ചു. രാവിലെ റസ്റ്റന്നൂര തുറമുഖത്തുള്ള എണ്ണ ടാങ്കിന് നേരെ ഡ്രോൺ ആക്രമണവും വൈകുന്നേരം ദഹ്‌റാനിലെ അരാംകോ ജീവനക്കാരുടെ താമസ കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണവുമാണ് നടന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കയറ്റുമതി തുറമുഖമാണ് റസ്റ്റന്നൂരയിൽ ഉള്ളത്. എണ്ണ കയറ്റുമതിയുടെ സുരക്ഷയ്ക്കും, സമുദ്ര ഗതാഗതത്തിനും, വ്യാപാര സ്വാതന്ത്ര്യത്തിനും ഭീഷണിയാണ് ഹൂതി ഭീകരവാദികൾ. എന്നും സാധാരണക്കാരും അവരുടെ വസ്തുക്കളുമാണ് ഹൂതികളുടെ പ്രധാന ലക്ഷ്യമെന്നും സൗദി പ്രതികരിച്ചു. വിവിധ ലോകരാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. തുടർച്ചയായ ഡ്രോൺ മിസൈൽ ആക്രമണങ്ങളാണ് ഹൂതികൾ സൗദിക്ക് നേരെ നടത്തുന്നത്. ഇതിന് തിരിച്ചടിയെന്നോണം യമനിലെ ഹൂതി കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം സഖ്യസേന വ്യോമാക്രമണം നടത്തിയിരുന്നു.
Story Highlights – houthi attack on saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here