ഇത് കേരളത്തിലെ ആദ്യ ഊര് മൂപ്പത്തി; വിവാഹം പോലും വേണ്ടെന്ന് വച്ച് ഇവർ പോരാടുന്നത് കാടിന്റെ മക്കൾക്കായി

ഊര് മൂപ്പൻ എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ടാകും എന്നാൽ അതിരപ്പിള്ളി വാഴച്ചാലിൽ ഊര് മൂപ്പത്തിയുണ്ട്്. കേരളത്തിലെ ആദ്യത്തെ ഊര് മൂപ്പത്തി ഗീത. വിവാഹം പോലും വേണ്ടെന്നു വച്ച് കാടർ എന്ന ആദിവാസി ജനതയ്ക്ക് വേണ്ടി പോരാടുകയാണ് അവർ. ഗീത എന്ന രണ്ടക്ഷരത്തിന് അപ്പുറത്ത് അതൊരു രേഖപ്പെടുത്തൽ കൂടിയാണ്. കാട് കാക്കുന്ന പെൺകരുത്ത്.
ഗോത്രചരിത്രത്തിന്റെ പുതിയൊരു അധ്യായമാണ് ഗീതയിലൂടെ തുടങ്ങിയത്. ട്രൈബൽ പ്രമോട്ടറായി ആരംഭിച്ച സാമൂഹിക പ്രവർത്തനങ്ങൾ കേരളത്തിലെ ആദ്യ ഊരു മൂപ്പത്തിയിലെത്തി നിൽക്കുന്നു.
ഊരുമൂപ്പനായിരുന്ന സുബ്രഹ്മണ്യൻ ജോലികിട്ടി പോയപ്പോൾ ആ സ്ഥാനത്തേക്ക് ഗീതയെ തെരഞ്ഞെടുക്കാൻ ഊരുകൂട്ടത്തിന് ഒന്നും ആലോചിക്കേണ്ടി വന്നില്ല. ഇപ്പോൾ ആറ് വർഷത്തോളമായി ഊരുമൂപ്പത്തിയാണ്. 70 ഓളം വീടുകളുണ്ട് വാഴച്ചാൽ ഊരിൽ. അതിരപ്പിള്ളി പഞ്ചായത്തിലെ മറ്റ് ഒൻപത് ഊരുകളിലെ മൂപ്പൻ മാർക്കൊപ്പവും പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യസംബന്ധവുമായ വിഷയങ്ങൾക്കാണ് പ്രധാന ഊന്നൽ. പരിഷ്‌കൃതസമൂഹമെന്ന് നാം അവകാശപ്പെടുമ്പോഴും കാടിന്റെ മക്കൾക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യ മോരുങ്ങിയിട്ടില്ലെന്ന് ചൂണ്ടി കാണിക്കുന്നു ഈ കാടിന്റെ കാവൽക്കാരി.
അതിരപ്പിള്ളി പദ്ധതിക്കെതിരായ സമരമുഖത്ത് കാടർ എന്ന ആദിവാസി ജനതയ്ക്ക് വേണ്ടിയാണ് ഗീതയുടെ ശബ്ദമുയർന്നത്. ആ ശബ്ദം അധികാര ഇടനാഴികളിൽ പ്രതിഫലിപ്പിക്കാനും അവർക്ക് സാധിച്ചു. കാടിനോടും പുഴയോടും നിർവ്യാജമായ ആത്മബന്ധം സൂക്ഷിക്കുന്ന ഇവർക്ക് കാട് തന്നെയാണ് പ്രധാന ജീവിത ഉപാധി. ഗീതയെന്ന 40 കാരി എല്ലാ അർത്ഥത്തിലും ഇന്ന് ഊരിന്റെ കാവലാണ്.
Story Highlights – keralas first ooru moopathi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here