ഉംറയ്ക്കുള്ള അനുമതി മറ്റുള്ളവർക്ക് കൈമാറരുത് : ഹജ്ജ് ഉംറ മന്ത്രാലയം

ഉംറയ്ക്കുള്ള അനുമതി മറ്റുള്ളവർക്ക് കൈമാറരുതെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം നിർദേശിച്ചു. ഉംറ നിർവഹിക്കാൻ കൊവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന വ്യവസ്ഥ ഇല്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
ഇഅതമർന മൊബൈൽ ആപ്പ്‌ളിക്കേഷൻ വഴി ഇഷ്യൂ ചെയ്യുന്ന ഉംറ പെർമിറ്റ് മറ്റുള്ളവർക്ക് കൈമാറുന്നതിനെതിരെ സൗദി ഹജ്ജ് ഉംറ മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി. ഒരാൾക്ക് ലഭിക്കുന്ന അനുമതിയിൽ മറ്റൊരാൾ ഉംറ നിർവഹിച്ചാൽ നടപടി സ്വീകരിക്കും. തവക്കൽനാ ആപ്പ്‌ളിക്കേഷൻ വഴി ഉംറ പെർമിറ്റ് ലഭിക്കുമെന്ന പ്രചാരണം മന്ത്രാലയം തള്ളി. ഇഅതമാർന ആപ്പ്‌ളിക്കേഷൻ വഴി മാത്രമാണു ഇപ്പോൾ അനുമതി നൽകുന്നത്. മാർച്ച് അവസാനം വരെ ഉംറ നിർവഹിക്കാൻ ഇപ്പോൾ ബുക്ക് ചെയ്യാനാകും.
അതേസമയം റമദാനിൽ ഉംറ നിർവഹിക്കാൻ രണ്ട് ഘട്ടങ്ങളായി ബുക്കിങ് നടക്കുമെന്ന രീതിയിൽ നടക്കുന്ന പ്രചാരണവും ഹജ്ജ് ഉംറ മന്ത്രാലയം തള്ളി. ഇതുസംബന്ധമായി ഒരു അറിയിപ്പും നൽകിയിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. റമദാൻ 1 മുതൽ 18 വരെ ഉംറ നിർവഹിക്കാനുള്ള ബുക്കിങ് ശഅബാൻ 15നും, റമദാൻ 19 മുതൽ 30 വരെ ഉംറ നിർവഹിക്കാനുള്ള ബുക്കിങ് റമദാൻ 15നും ആരംഭിക്കുമെന്നായിരുന്നു പ്രചാരണം.
Story Highlights – dont handover umra permission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here