പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം വഞ്ചനയുടെ പ്രതീകം: സന്ദീപ് വചസ്പതി

പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം വഞ്ചനയുടെ പ്രതീകമാണെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചസ്പതി. സാധാരണക്കാരായ ആളുകളെ പറഞ്ഞ് പറ്റിക്കുകയാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ ചെയ്തത്. രക്തസാക്ഷികളായ ആളുകളോടുള്ള ആദര സൂചകമായാണ് താൻ വലിയ ചുടുകാട്ടിൽ പോയി പുഷ്പാർച്ചന നടത്തിയത്. ഇതിനെ നിയമപരമായി നേരിടാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെങ്കിൽ അവർ അതുമായി മുന്നോട്ട് പോകട്ടെയെന്നും സന്ദീപ് വചസ്പതി ട്വന്റി ഫോറിനോട് പറഞ്ഞു.
സംഭവത്തിൽ ഡിജിപിക്കും എസ്പിക്കും സിപിഐ പരാതി നൽകിയിരുന്നു. ബോധപൂർവം കുഴപ്പങ്ങൾ ഉണ്ടാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രക്തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ പുഷ്പാർച്ചനയെന്ന് സിപിഐ പറഞ്ഞു. പുലർച്ചെയാണ് ബിജെപി പ്രവർത്തകർ എത്തി പൂട്ട് തല്ലിത്തകർത്ത് പുഷ്പാർച്ചന നടത്തിയത്. ബിജെപി നേതൃത്വം ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു. ബിജെപി സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് നികൃഷ്ടമായ നടപടിയാണെന്നും സിപിഐ ആരോപിച്ചു.
Read Also : ബിജെപി സ്ഥാനാർത്ഥിയുടെ പുഷ്പാർച്ചന : പരാതി നൽകി സിപിഐ
നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുൻപാണ് അപ്രതീക്ഷിതമായി പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാനാർത്ഥി എത്തിയത്. പാവപ്പെട്ട തൊഴിലാളികളെ കമ്പിളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വചസ്പതി പറഞ്ഞു. രക്തസാക്ഷികളായ നൂറുകണക്കിന് വരുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവ് അർപ്പിക്കാനാണ് എത്തിയതെന്നും സന്ദീപ് വചസ്പതി വ്യക്തമാക്കി.
Story Highlights – sandeep vachaspati on punnapra vayalar memorial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here