ആറ് കോടിയേക്കാൾ വിലമതിക്കുന്ന ഉറപ്പ്; സല്യൂട്ട് നൽകി പൊലീസ്

ആറ് കോടിയേക്കാൾ വിലമതിക്കുന്ന സ്മിജയുടെ ഉറപ്പിന് കേരളാ പൊലീസിന്റെ സല്യൂട്ട്. നൽകുന്ന വാക്കുകൾക്ക് കോടികളേക്കാൾ മൂല്യമുണ്ടെന്ന് തന്റെ പ്രവർത്തിയിലൂടെ തെളിയിച്ച സ്മിജ ഇന്നത്തെ സമൂഹത്തിന് സമാനതകളില്ലാത്ത മാതൃകയാണെന്ന് കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
കഴിഞ്ഞ ദിവസമാണ് ലോട്ടറി ഏജന്റ് സ്മിജയുടെ കൈയിലിരിക്കുന്ന ലോട്ടറിയെ തേടി ആറ് കോടിയുടെ സമ്മാനമെത്തുന്നത്. എന്നാൽ സ്മിജയുടെ കൈയിൽ നിന്ന് കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടിൽ പി.കെ. ചന്ദ്രൻ കടം പറഞ്ഞ ലോട്ടറി ടിക്കറ്റായിരുന്നു അത്. കടമായി പറഞ്ഞുവച്ച ടിക്കറ്റിന് ആറുകോടി സമ്മാനമടിച്ചിട്ടും യാതൊരു പ്രലോഭനങ്ങൾക്കും വഴങ്ങാതെ ടിക്കറ്റ് െൈകമാറാൻ സ്മിജ മടി കാട്ടിയില്ല.
രാജഗിരി ആശുപത്രിക്ക് മുൻപിലാണ് സ്മിജയുടെ ടിക്കറ്റ് കച്ചവടം. പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ വിൽപ്പന നടത്തുന്നത്. ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് എസ്.ഡി. 316142 എന്ന നമ്പറിലൂടെ ചന്ദ്രൻ സമ്മാനം നേടിയത്. ഞായറാഴ്ച 12 ബമ്പർ ടിക്കറ്റുകൾ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ നമ്പറുകൾ ചോദിച്ചറിഞ്ഞ ചന്ദ്രൻ ടിക്കറ്റ് തെരഞ്ഞെടുത്തു. സമ്മാനമുണ്ടെന്ന് അറിഞ്ഞ ഉടനെ ടിക്കറ്റ് ചന്ദ്രനെ ഏൽപ്പിക്കുകയായിരുന്നു. മൊെബെലിലൂടെ പറഞ്ഞുവച്ച ടിക്കറ്റ് വാട്ട്‌സ് ആപ്പിലൂടെ ചന്ദ്രന് അയച്ചു കൊടുത്തിരുന്നെങ്കിലും ടിക്കറ്റ് നൽകിയിരുന്നില്ല. ഞായറാഴ്ച വൈകിട്ടോടെ തന്റെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് സ്മിജയറിഞ്ഞു. ഇക്കാര്യം ചന്ദ്രനെ വിളിച്ചുപറഞ്ഞ് രാത്രിയോടെ ടിക്കറ്റ് കൈമാറി.
പട്ടിമറ്റം വലമ്പൂരിൽ ലൈഫ് പദ്ധതി പ്രകാരം നിർമിച്ച വീട്ടിലാണ് സ്മിജയും രാജേഷും മക്കളും താമസിക്കുന്നത്. മൂത്തമകൻ മസ്തിഷ്‌ക്കത്തിലെ അണുബാധയ്ക്ക് ചികിത്സയിലാണ്. ഇളയവനായ രണ്ടു വയസുകാരൻ അർബുദ ചികിത്സയിലും. ദുരിതമായ സാഹചര്യത്തിൽ പോലും സ്മിജ കെ. മോഹനെ ലോട്ടറിഭാഗ്യം പ്രലോഭിപ്പിച്ചില്ല. ഭാഗ്യക്കുറി കൊണ്ടുവരുമായിരുന്ന കോടികളേക്കാൾ സത്യസന്ധതയ്ക്ക് മൂല്യമുണ്ടെന്ന് സ്മിജ ലോകത്തോട് വിളിച്ചുപറയുകയാണ്.
Story Highlights- kerala police salutes smija
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here