ഝാൻസിയിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രിയങ്കാ ഗാന്ധി

ട്രെയിനിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി. കേരളത്തിൽ അമിത് ഷാ നടത്തിയ ന്യൂനപക്ഷ സംരക്ഷണ വാഗ്ദാനം പൊള്ളയാണെന്ന് പ്രിയങ്കഗാന്ധി കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
അക്രമം നടത്തിയത് ബിജെപിയുടെ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരാണ്. ഈ അക്രമികളെ ന്യായികരിച്ച് സംരക്ഷിക്കുന്നത് ബിജെപി സർക്കാർ ആണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് കോൺഗ്രസ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സംഭവം ഉത്തർ പ്രദേശിലെ ക്രമസമാധാന തകർച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നതായി മറ്റ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ആരോപിച്ചു.
അതേസമയം, ഝാൻസിയിൽ എബിവിപി പ്രവർത്തകർ കന്യാസ്ത്രീകളെ ആക്രമിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് എബിവിപി വക്താവ് ദിക്ഷാംന്ത് സൂര്യവംശി പറഞ്ഞിരുന്നു. പ്രവർത്തകർക്ക് തെറ്റുപറ്റിയിട്ടില്ല. മത പരിവർത്തനം നടത്താൻ കൊണ്ടുപോകുകയാണെന്ന് സംശയിച്ച് പൊലീസിനെ അറിയിക്കുക മാത്രമാണ് ചെയ്തത്. രേഖകൾ പരിശോധിച്ചത് പൊലീസ് ആണെന്നും വക്താവ് പറഞ്ഞു. എബിവിപി പ്രവർത്തകർ തന്നെയാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഡൽഹിയിൽ നിന്ന് ഒഡിഷയിലേക്കുള്ള യാത്രക്കിടെ ഝാൻസിയിൽ വച്ചാണ് തിരുഹൃദയ സന്യാസി സഭയിലെ മലയാളി ഉൾപ്പെടെയുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മതം മാറ്റാൻ ശ്രമിച്ചെന്നാരോപിച്ച് മർദിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം.
Story Highlights- priyanka gandhi tweet against nun attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here