ഇന്ത്യ-പാകിസ്താൻ പരമ്പരയെപ്പറ്റി ചർച്ചകൾ നടന്നിട്ടില്ല; ബിസിസിഐ വൈസ് പ്രസിഡന്റ്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി പരമ്പരയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ തള്ളി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. 10 വർഷം മുൻപുള്ള അതേ നിലപാടാണ് ബിസിസിഐക്കെന്നും സർക്കാർ അംഗീകാരം നൽകാതെ പാകിസ്താനുമായി ഉഭയകക്ഷി പരമ്പര സംഘടിപ്പിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ദൈനിക് ജാഗരനോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
“ബോർഡിൽ അത്തരം ചർച്ചകൾ നടന്നിട്ടില്ല. കഴിഞ്ഞ 10 വർഷങ്ങളിലെ അതേ നിലപാടാണ് ഞങ്ങൾക്ക്. സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തിടത്തോളം കാലം പാകിസ്താനുമായി ഒരു ഉഭയകക്ഷി പരമ്പര നടത്താനാവില്ല.”- രാജീവ് ശുക്ല പറഞ്ഞു.
പാക് ദിനപത്രമായ ‘ജാംഗി’ലാണ് കഴിഞ്ഞ ദിവസം ഇന്ത്യ-പാകിസ്താൻ പരമ്പരയെപ്പറ്റി റിപ്പോർട്ട് വന്നത്. ഇരു രാജ്യങ്ങളും തമ്മിൽ 6 ദിവസം നീളുന്ന, മൂന്ന് ടി-20കൾ അടങ്ങിയ പരമ്പര കളിച്ചേക്കുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തയ്യാറായിരിക്കാൻ പിസിബിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ബിസിസിഐയുമായി ചർച്ചകൾ നടന്നിട്ടില്ലെങ്കിലും ഈ വർഷാവസാനം ഇരു രാജ്യങ്ങളും തമ്മിൽ പരമ്പര കളിക്കാൻ സാധ്യതയുണ്ടെന്നും പിസിബിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഈ പരമ്പര നടന്നാൽ, ഇന്ത്യ പാകിസ്താനിൽ പര്യടനം നടത്തും. അവസാനം പാകിസ്താൻ ഇന്ത്യയിൽ പര്യടനം നടത്തുകയായിരുന്നു.
Story Highlights- No discussion of India-Pakistan series has taken place BCCI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here