ഇരട്ട വോട്ട്; രേഖകള്‍ പുറത്തുവിടും; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

ഇരട്ട വോട്ട് ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ പറയുന്നതാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് എന്ന് പൊതുജനം അറിയണം. ഇത് സംബന്ധിച്ചുള്ള എല്ലാ രേഖകളും അടുത്ത ദിവസം പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. 38,000 ഇരട്ട വോട്ടുകളെ ഉള്ളൂ എന്ന തെരഞ്ഞെടുപ്പ് കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. പ്രതിപക്ഷം മൂന്ന് ലക്ഷത്തിലധികം പരാതികളാണ് ചൂണ്ടിക്കാണിച്ചത്. ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്. കള്ളവോട്ടിന്റെ പിന്‍ബലത്തില്‍ ജയിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വോട്ടര്‍ പട്ടികയില്‍ മണ്ഡലങ്ങളും ബൂത്തുകളും മാറിക്കിടക്കുന്നുണ്ട്. ഇരട്ട വോട്ടുകളില്‍ ഉള്ളതും കണ്ടെത്താന്‍ സാധിച്ചതും തമ്മില്‍ വ്യത്യാസമുണ്ടെന്നും ചെന്നിത്തല. ഇതില്‍ ഗൗരവമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ആഴക്കടല്‍ മത്സ്യ ബന്ധനത്തില്‍ ഇഎംസിസിയുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രം ഇത് വരെ റദ്ദാക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു. എല്‍ഡിഎഫിന് അധികാരം കിട്ടിയാല്‍ പദ്ധതി നടപ്പിലാക്കാനാണ് ശ്രമം. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നുവെന്നും ചെന്നിത്തല.
നരേന്ദ്ര മോദി കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തെ അവഗണിച്ചു. ഇപ്പോള്‍ അതിവേഗ വികസനത്തെ കുറിച്ച് പറയുന്നത് കാപട്യമാണ്. സംസ്ഥാന സര്‍ക്കാരിന് ചോദിച്ച് വാങ്ങിക്കാനുള്ള ശേഷിയും കരുത്തുമില്ല. ലാവ്‌ലിന്‍ കേസ് 28 തവണ മാറ്റിവയ്ക്കുന്നതിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ താത്പര്യം. മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായിയെന്ന് അദ്ദേഹം പരിഹസിച്ചു. എയിംസ് കേരളത്തില്‍ ആരംഭിക്കാന്‍ സാധിച്ചോയെന്നും ചെന്നിത്തല ചോദിച്ചു. സിപിഐഎം- ബിജെപി സഖ്യമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരാന്‍ ബിജെപിക്ക് കഴിഞ്ഞോയെന്നും ചോദ്യം. ഇ ഡിയും സംസ്ഥാന സര്‍ക്കാരും പരസ്പരം കേസെടുത്ത് തമാശ കളിക്കുകയാണെന്നും ചെന്നിത്തല.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here