ഇടപെട്ട് ഗുജറാത്ത് ഹൈക്കോടതി; സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അടിയന്തരമായി പരിഗണിക്കും

സംസ്ഥാനത്ത് കൊവിഡ് പിടിമുറുക്കുമ്പോൾ അടിയന്തര ഇടപെടൽ നടത്തി ഗുജറാത്ത് ഹൈക്കോടതി. നാളെ രാവിലെ പതിനൊന്ന് മണിക്ക് ഗുജറാത്തിലെ കൊവിഡ് സാഹചര്യം കോടതി അടിയന്തരമായി പരിഗണിക്കും.
ആരോഗ്യ അടിയന്തരാവസ്ഥയിലേയ്ക്ക് ഗുജറാത്ത് നീങ്ങുകയാണെന്ന് കോടതി വിലയിരുത്തി. ഗുരുതര പാകപ്പിഴകൾ ചൂണ്ടിക്കാണിച്ച മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ. വിഡിയോ കോൺഫറൻസിംഗിൽ ഹാജരാകാൻ അഡ്വക്കേറ്റ് ജനറലിനും അഡിഷണൽ സോളിസിറ്റർ ജനറലിനും നിർദേശം നൽകിയിട്ടുണ്ട്. ഗുജറാത്ത് ചീഫ് സെക്രട്ടറി, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര ആരോഗ്യ സെക്രട്ടറി എന്നിവരെ കക്ഷികളാക്കിയിരുന്നു.
അതേസമയം, ഗുജറാത്തിലെ വിവിധ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സൂറത്ത്, അഹമ്മദാബാദ്, വഡോദര, രാജ്‌കോട്ട് എന്നിവടങ്ങളിലെ ശ്മശാനങ്ങളിലാണ് മൃതദേഹങ്ങൾ കുന്നുകൂടുന്നത്. സംഭവം വിവാദമായിട്ടുണ്ട്.
Story Highlights: gujarat, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here