ബാറ്റിംഗ് മറന്ന് സഞ്ജുവും രാജസ്ഥാനും; ചെന്നൈക്ക് കൂറ്റൻ ജയം

ഐപിഎൽ 14ആം സീസണിലെ 12ആം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം. 45 റൺസിനാണ് ചെന്നൈ വിജയിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 49 റൺസെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ചെന്നൈക്കായി മൊയീൻ അലി 7 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ചെന്നൈ വിജയിക്കുന്നത്. രാജസ്ഥാൻ തുടർച്ചയായ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടു.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ ആദ്യ ഓവറിൽ തന്നെ 11 റൺസടിച്ചാണ് ചേസിംഗ് ആരംഭിച്ചത്. എന്നാൽ, 30 റൺസ് നീണ്ട ഓപ്പണിംഗ് കൂട്ടുകെട്ടിനു ശേഷം നാലാം ഓവറിൽ തന്നെ അവർക്ക് മനൻ വോഹ്റയെ (14) നഷ്ടമായി. സഞ്ജു (1) വന്നതും പോയതും പെട്ടെന്നായിരുന്നു. ഇരുവരെയും സാം കറനാണ് പുറത്താക്കിയത്. മൂന്നാം വിക്കറ്റിൽ ബട്‌ലർ- ദുബെ സഖ്യം 42 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, ദുബെയുടെ മെല്ലെപ്പോക്ക് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. ഒടുവിൽ ബട്‌ലറെ ജഡേജ പുറത്താക്കി. ആ ഓവറിൽ തന്നെ ശിവം ദുബെയും (17) പുറത്തായി. പിന്നീട് വിക്കറ്റുകളുടെ ഒരു ഘോഷയാത്ര ആയിരുന്നു.
ഡേവിഡ് മില്ലർ (2), റിയൻ പരഗ് (3), ക്രിസ് മോറിസ് (2) എന്നിവർ മൊയീൻ അലിയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തെവാട്ടിയയും ജയദേവ് ഉനദ്കട്ടും അവസാന ഓവറുകളിൽ ചില കൂറ്റനടികൾ നടത്തി. എന്നാൽ, തെവാട്ടിയയെ (20) പുറത്താക്കിയ ബ്രാവോ രാജസ്ഥാനെ കളിയിൽ നിന്ന് പൂർണമായി പുറത്താക്കി. ഉനദ്കട്ട് (24) അവസാന ഓവറിൽ ശർദ്ദുൽ താക്കൂറിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
Story Highlights: csk won against rr ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here