സ്വകാര്യ ആശുപത്രിയിലെ ഉയർന്ന കൊവിഡ് ചികിത്സാ നിരക്ക്; സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും നോട്ടീസ്

കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിൽ വാങ്ങുന്ന ഉയർന്ന ചികിത്സാ നിരക്ക് നിയന്ത്രിക്കണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്. ഡോ. എംകെ മുനീർ, അഭിഭാഷകനായ സാബു പി ജോസഫ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
കൊവിഡ് രോഗികളിൽ നിന്ന് ലക്ഷങ്ങളാണ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. ചികിത്സാ നിരക്ക് നിർണയിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടണം. നിലവിലെ സാഹചര്യം സ്വകാര്യ ആശുപത്രികൾ മുതലെടുക്കുകയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
സംസ്ഥാനത്ത് ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭൂരിഭാഗം സർക്കാർ ആശുപത്രികളിലും, സർക്കാർ സംവിധാനങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ നല്ലൊരു ശതമാനം ആളുകളും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
സംസ്ഥാനത്ത് ഇന്ന് 32,819 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 32 മരണങ്ങളും സ്ഥിരീകരിച്ചു. 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് കേസുകളിൽ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് 225% വർധനയാണ്.
ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യം വ്യാപകമാവുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റയിൽവേ സ്റ്റേഷൻ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കും. ജയിലുകളിലെ വ്യാപനം കണക്കിലെടുത്ത് തടവുകാർക്ക് പരോൾ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story highlights: covid treatment fee notice to government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here