പിതാവിനു കൊവിഡ്; ആർപി സിംഗ് ഐപിഎൽ കമന്ററി പാനലിൽ നിന്ന് മടങ്ങിയേക്കും
പിതാവിനു കൊവിഡ് ബാധിച്ചതിനാൽ കമൻ്റേറ്ററും മുൻ ഇന്ത്യൻ താരവുമായ ആർപി സിംഗ് ഐപിഎൽ കമന്ററി പാനലിൽ നിന്ന് മടങ്ങിയേക്കുമെന്ന് സൂചന. ഐപിഎൽ ഹിന്ദി കമൻ്ററി പാനലിലുള്ള താരമാണ് ആർപി സിംഗ്. ആകാശ് ചോപ്ര, അജിത് അഗാർക്കർ, ഇർഫാൻ പത്താൻ, പാർത്ഥിവ് പട്ടേൽ, ഗൗതം ഗംഭീർ തുടങ്ങിയവരാണ് ഹിന്ദി കമൻ്ററി പാനലിൽ ഉള്ളത്.
അതേസമയം, താൻ ഭാഗമായതിൽ വച്ച് ഏറ്റവും മോശം ബയോ ബബിളാണ് ഐപിഎലിലേത് എന്ന് ഓസ്ട്രേലിയയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്പിന്നർ ആദം സാംപ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണ യുഎഇയിൽ വച്ച് നടന്ന ഐപിഎലിൻ്റെ ബബിളുകൾ വളരെ മികച്ചതായിരുന്നു എന്നും അവിടെത്തന്നെ ഇക്കൊല്ലവും ടൂർണമെൻ്റ് നടന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നും സാംപ പറഞ്ഞു. ഓസ്ട്രേലിയൻ മാധ്യമമായ സിഡ്നി മോർണിംഗ് ഹെറാൾഡിനു നൽകിയ അഭിമുഖത്തിലാണ് സാംപയുടെ വിശദീകരണം. കൊവിഡ് സാഹചര്യത്തെ തുടർന്ന് സാംപ ഐപിഎൽ മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഐപിഎൽ ബയോ ബബിൾ നിബന്ധനകൾ കടുപ്പിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ടെസ്റ്റുകൾ നടത്താനും ഇന്ത്യൻ താരങ്ങൾക്ക് വാക്സിനേഷൻ എടുക്കാനും ബിസിസിഐ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താമസിക്കുന്ന ഹോട്ടലിലേക്ക് പുറത്തുനിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ ഇനി മുതൽ അനുവാദമില്ലെന്നും റിപ്പോർട്ടുകളുണ്ട്.
Story highlights: father tests positive for COVID RP Singh to leave the commentators’ bubble
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here