കൊൽക്കത്ത ക്യാമ്പിൽ കൊവിഡ്; ഇന്നത്തെ ഐപിഎൽ മത്സരം മാറ്റിവച്ചു
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നത്തെ ആർസിബി-കെകെആർ മത്സരം മാറ്റിവച്ചു. തമിഴ്നാട് താരങ്ങളായ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരുണിൽ നിന്നാണ് സന്ദീപിന് കൊവിഡ് പകർന്നതെന്നാണ് നിഗമനം.
സന്ദീപ് വാര്യർക്ക് കൊവിഡ് പോസിറ്റീവായതിനു പിന്നാലെ കോൺടാക്ട് ട്രേസിങ് നടത്തുകയും വൈറസിൻ്റെ ഉറവിടം വരുൺ ചക്രവർത്തി ആണെന്ന് കണ്ടെത്തുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. വയറുവേദനയെ തുടർന്ന് വരുണിനെ ആശുപത്രിയിൽ ചില ടെസ്റ്റുകൾക്കായി കൊണ്ടുപോയിരുന്നു. ഈ സമയത്ത് വരുണിൽ വൈറസ് പ്രവേശിച്ചു എന്നാണ് കണക്കുകൂട്ടൽ. വൈറസ് വ്യാപനത്തെ തുടർന്ന് കൊൽക്കത്ത ടീം അംഗങ്ങൾ മുഴുവൻ അഹ്മദാബാദിലെ ഹോട്ടലിൽ ക്വാറൻ്റീനിൽ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച താരങ്ങളെ പ്രത്യേകം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.
മറ്റ് ടീമുകളിലെ ഒരു താരത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ബിസിസിഐ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
അതേസമയം, ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിലെ മൂന്ന് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവർ ആരും താരങ്ങളല്ല. ബൗളിംഗ് പരിശീലകൻ ലക്ഷ്മിപതി ബാലാജി, ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെ വിശ്വനാഥൻ, ബസ് ക്ലീനർ എന്നിവർക്കാണ് സിഎസ്കെ ക്യാമ്പിൽ വൈറസ് പിടിപെട്ടത്.
Story Highlights- KKR v RCB postponed amidst COVID scare
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here