പുരുഷ ടീമിന്റെ കൊവിഡ് ടെസ്റ്റ് ബിസിസിഐ നടത്തും; വനിതാ ടീം നടത്തേണ്ടത് സ്വന്തം ചെലവിൽ: വിവാദം

പുരുഷ ടീമിൻ്റെ കൊവിഡ് ടെസ്റ്റ് ബിസിസിഐ നേരിട്ട് നടത്തുമ്പോൾ വനിതാ ടീമിൻ്റെ ടെസ്റ്റിനുള്ള ചെലവ് അവരവർ തന്നെ വഹിക്കണമെന്ന നിർദ്ദേശം വിവാദത്തിൽ. ഇംഗ്ലണ്ട് പര്യടനത്തിനു പോകുന്ന പുരുഷ, വനിതാ ടീമുകളെയാണ് ബിസിസിഐ രണ്ട് തരത്തിൽ കണക്കാക്കുന്നത്. പുരുഷ ടീമിനെ പര്യടനത്തിനു മുൻപ് മൂന്ന് ടെസ്റ്റുകൾക്കാണ് ബിസിസിഐ വിധേയമാക്കുന്നത്. വനിതാ ടീം അംഗങ്ങളോട് സ്വന്തം ചെലവിൽ ടെസ്റ്റ് നടത്താനും ബയോ ബബിളിലെത്തുമ്പോൾ റിസൽട്ട് സമർപ്പിക്കാനുമാന് ബിസിസിഐയുടെ നിർദ്ദേശം.
പുരുഷ താരങ്ങളുടെ വീടുകളിൽ എത്തി പരിശോധന നടത്തും. താരങ്ങളെയും ഒപ്പം താമസിക്കുന്നവരെയും പരിശോധിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. നാളെയാണ് ഇരു ടീമുകളിലെയും താരങ്ങൾ മുംബൈയിലെ ബയോ ബബിളിൽ എത്തുക. മുംബൈയിൽ എത്തുന്നതിനു മുൻപ് പുരുഷ താരങ്ങളെ ഒരു തവണ കൂടി കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. എന്നാൽ, വനിതാ താരങ്ങൾ ടെസ്റ്റ് സ്വയം നടത്തണം.
ഒരു ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ടി-20യുമാണ് ഇന്ത്യൻ വനിതാ ടീം ഇംഗ്ലണ്ടിൽ കളിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പാണ് പുരുഷ ടീം ആദ്യം ഇംഗ്ലണ്ടിൽ കളിക്കുക. പിന്നീട് ടെസ്റ്റ് പര്യടനവും ഉണ്ട്.
അതേസമയം, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും രമേഷ് പവാറിനെ നിയമിച്ചു. മുൻ ഇന്ത്യൻ താരം കൂടിയായ പവാർ ഡബ്ല്യു വി രാമന് പകരമാണ് പരിശീലക സ്ഥാനം ഏറ്റെടുക്കുക. നേരത്തെ, പവാറിനു പകരമാണ് രാമനെ നിയമിച്ചത്. വാർത്താകുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Story Highlights: bcci double standard in covid tests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here