‘ഇടതുപക്ഷ സർക്കാർ ഒരിക്കലും വിശ്വാസങ്ങളെ തകർക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല’ : ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ

ഇടതുപക്ഷ സർക്കാർ ഒരിക്കലും ക്ഷേത്രങ്ങളേയും പള്ളികളേയും തകർക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ട്വന്റിഫോറിനോട്. ‘വിശ്വാസങ്ങളെ തകർക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ശബരിമല വിഷയത്തിൽ കോടതി വിധി വന്ന് കഴിഞ്ഞാൽ, ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ എല്ലാവരുമായി കൂടിയാലോചിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കും’- കെ.രാധാകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു.
2018 മുതൽ ക്ഷേത്രങ്ങളിൽ വരുമാനം കുറവാണ്. ഇത് ക്ഷേത്രങ്ങളുടെ നടത്തിപ്പിനും, ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ സഹായിച്ചതുകൊണ്ടാണ് ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ ദേവസ്വം ബോർഡുകളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നാണ് ചിന്തിക്കുന്നത്. ദേവസ്വം ബോർഡുകളുടെ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ഭക്തർക്ക് കൂതുൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമെന്നും മന്ത്രി പ്രതികരിച്ചു.
പാർട്ടി ഏത് രംഗത്ത് പ്രവർത്തിക്കാൻ പറഞ്ഞാലും എന്റെ കഴിവിനനുസരിച്ച് പ്രവർത്തിക്കുമെന്ന് കെ.രാധാകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു. ‘1996 ൽ മന്ത്രിയാകുന്ന സമയത്ത് ഭരണപരിചയമുണ്ടായിരുന്നില്ല. എംഎൽഎയായ ഉടൻ തന്നെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മുതിർന്ന നേതാക്കളുടെയും സഖാക്കളുടേയും സഹായത്തോടെ തന്നാൽ കഴിയുന്ന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. സാധാരണക്കാരുടെ ജീവിത നില മെച്ചപ്പെടുത്താൻ അന്ന് സാധിച്ചു. പാർട്ടി ഏത് രംഗത്ത് പ്രവർത്തിക്കാൻ പറഞ്ഞാലും എന്റെ കഴിവിനനുസരിച്ച് ഏത് മേഖലയിലും പ്രവർത്തിക്കും. നിലവിൽ ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ്, പിന്നാക്ക ക്ഷേമം എന്നീ വകുപ്പുകളാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും ഇത് ഭംഗിയായി നിർവഹിക്കാൻ സാധിക്കുമെന്ന് കരുതുന്നു’ – കെ.രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
Story Highlights: k radhakrishnan live with SKN
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here