കൊവിഡ് മരുന്നുകൾക്ക് നാക്കുളുക്കുന്ന പേര് നൽകിയതിൽ ശശി തരൂരിന് പങ്കുണ്ടോയെന്ന് തെലങ്കാന മന്ത്രി

കൊവിഡ് മരുന്നുകൾക്ക് കടിച്ചാൽ പൊട്ടാത്ത പേര് നൽകിയതിൽ ശശി തരൂരിന് എന്തെങ്കിലും പങ്കുണ്ടോ എന്ന സംശയവുമായി തെലങ്കാന മന്ത്രി കെ. താരക രാമ റാവു.
പൊസകൊനാസോള്‍, ക്രെസെംബ, ടോസിലുമാബ്, ഫ്ളാവിപിരാവിർ റെംഡിസിവിര്‍ തുടങ്ങിയ മരുന്നുകളുടെ പേരുകൾ ചൂണ്ടിക്കാണിച്ചാണ് കെ. താരക രാമ റാവു തമാശ നിറഞ്ഞ തന്റെ ചോദ്യം ഉന്നയിച്ചത്. ആരാണ് ഈ മരുന്നുകൾക്ക് ഉച്ചരിക്കാൻ പ്രയാസമുള്ള പേരുകൾ നൽകിയതെന്നും ഇതിന് പിന്നിൽ ശശി തരൂരിന് പങ്കുള്ളതായി ഞാൻ സംശയിക്കുന്നുവെന്നുമാണ് കെ.ടി.ആർ. ട്വീറ്റ് ചെയ്തിരുന്നത്.
തനത് ശൈലിയിലുള്ള മറുപടിയുമായി ശശി തരൂർ ഉടൻ തന്നെ രംഗത്തെത്തി. ഇതിൽ ഞാൻ തെറ്റുക്കാരനല്ല, എങ്ങനെ നിങ്ങൾക്ക് ഇങ്ങനെയുള്ള ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷനുകള്‍(ഒന്നുമല്ലാത്ത കാര്യങ്ങള്‍) ആസ്വദിക്കാൻ കഴിയുന്നു. കൊറോണിൽ, കൊറോസീറോ, ഗോ കൊറോണ ഗോ എന്നൊക്കെ ഞാൻ മരുന്നുകൾക്ക് പേരിടുകയുള്ളൂ. എന്നാൽ, ഫർമസിസ്റ്റുകൾ മികച്ച പ്രൊക്രൂസ്റ്റിയന്മാരാണ്(ഇരകളെ വലിച്ചുനീട്ടിയും മുറിച്ചുമാറ്റിയും പീഡിപ്പിക്കുന്ന കഥാപാത്രം) – എന്നതായിരുന്നു തരൂർ നൽകിയ മറുപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here