വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനം ഇന്ന്

യുഎസ് സന്ദർശനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ന്യൂയോർക്കിലെത്തി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തും. മുതിർന്ന ഉദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യ ഭാഗമായതിന് ശേഷം വിദേശകാര്യ മന്ത്രിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. മെയ് 28 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിന്റെ ഭാഗമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകെൻ എന്നിവരുമായും എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക സഹകരണങ്ങളെ കുറിച്ചും കൊവിഡ് പ്രതിരോധത്തിനായുള്ള പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച നടക്കും. യുഎസ് സന്ദർശനത്തോടെ രാജ്യത്തെ വാക്‌സിൻ ഉത്പാദനത്തിലും സംഭരണത്തിലും കൂടുതൽ സാധ്യതകൾ പ്രതീക്ഷിക്കുന്നുണ്ട് ഇന്ത്യ. 80 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ വിവിധ രാജ്യങ്ങൾക്ക് നൽകുമെന്ന് അമേരിക്ക അറിയിച്ചിരുന്നു. അമേരിക്കൻ കമ്പനികൾ കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാനുള്ള സാധ്യതകളും വിലയിരുത്തും. 60 മില്ല്യൺ ആസ്ട്രാ സെനക, ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ എന്നിവ അമേരിക്ക സംഭരിച്ചിട്ടുണ്ട്. കൊവിഷീൽഡ് നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിനായി ഓക്‌സിജൻ പ്ലാന്റേറ്ററുകൾ, കോൺസെൻട്രേറ്ററുകൾ, റെംഡെസിവർ മരുന്ന് തുടങ്ങിയവയും യുഎസ് ഇന്ത്യക്ക് നൽകിയിരുന്നു.
Story Highlights: s jayashankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here