കൊവിഡ് ഇന്ത്യൻ വകഭേദം ബിജെപി അംഗീകരിക്കുന്നില്ല; കമൽനാഥിനെതിരെ ക്രൈംബ്രാഞ്ച് കേസ്

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കേസെടുത്തത്. കൊവിഡിനെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാണ് ആരോപണം. കൊവിഡിൻറെ ഇന്ത്യൻ വകഭേദം ശാസ്ത്രലോകം അംഗീകരിച്ചിട്ടും ബിജെപി അംഗീകരിക്കുന്നില്ലെന്നായിരുന്നു കമൽനാഥിൻറെ പ്രസ്താവന.
നേരത്തെ സാമൂഹ്യമാധ്യമങ്ങളിൽ കൊവിഡ് വൈറസിന് ഇന്ത്യൻ വകഭേദമെന്ന പ്രചരണത്തിനെതിരേ കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു. ബി.1.617 വകഭേദം ഇന്ത്യൻ വകഭേദം അല്ലെന്നും ഇത്തരത്തിൽ ലോകാരോഗ്യ സംഘടന എവിടേയും ഉദ്ധരിച്ചിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു. ഇത്തരത്തിലുള്ള എല്ലാ കണ്ടന്റുകളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് വിവിധ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകൾക്ക് കത്തയച്ചു.
കൊവിഡ് ഇന്ത്യൻ വകഭേദമുണ്ടെന്ന തരത്തിലുള്ള എല്ലാ ഉള്ളടക്കവും ഉടൻ നീക്കണമെന്ന് സോഷ്യൽ മീഡിയകൾക്ക് അയച്ച കത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. കൊവിഡിന്റെ ബി. 1.617 വകഭേദത്തെക്കുറിച്ചാണ് പരാമർശങ്ങൾ.
അതേസമയം കൊവിഡിൽ കൂടുതൽ മാരകമാകുന്ന വകഭേദം ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ കണ്ടെത്തിയിരുന്നു. ഇന്ത്യൻ വകഭേദം എന്ന രീതിയിൽ കൊവിഡിന്റെ പുതിയ വൈറസിനെ സോഷ്യൽ മീഡിയകളിൽ പരാമർശിക്കുന്നത് തെറ്റാണെന്ന് ഐ.ടി മന്ത്രാലയം നൽകിയ കത്തിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here