കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പൾസ് ഓക്സിമീറ്ററുകൾ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

ഗുണനിലവാരമില്ലാത്തതും കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പൾസ് ഓക്സിമീറ്ററുകൾ വാങ്ങാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം എന്ന് മുഖ്യമന്ത്രി. ശരീരത്തിൻ്റെ ഓക്സിജൻ നില മനസിലാക്കേണ്ടത് കൊവിഡ് രോഗികളുടെ സുരക്ഷയ്ക്ക് ആവശ്യമാണ്. ഗുണനിലവാരമുള്ള ഓക്സിമീറ്ററുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ പൾസ് ഓക്സിമീറ്റർ മാത്രമേ വാങ്ങാവൂ. ആ പട്ടിക ഉടനെ പരസ്യപ്പെടുത്തും എന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്ലാക്ക് ഫംഗസ് രോഗത്തിൻ്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ കഴിയുമോ എന്ന് വിദേശത്തുള്ള മലയാളി സംഘടനകളോട് ചോദിച്ചിട്ടുണ്ട്. മരുന്ന് ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് അവ ലഭ്യമാക്കാൻ മെഡിക്കൽ സർവ്വീസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്താനും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്സിൻ എടുത്തവരും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ എടുത്തവർ അതിരുകവിഞ്ഞ സുരക്ഷാബോധം കൊണ്ടുനടക്കേണ്ട കാര്യമില്ല. രോഗം വന്നാലും രൂക്ഷത കുറവായിരിക്കും എന്നേയുള്ളൂ. വാക്സിൻ എടുത്തവരിലും രോഗബാധയുണ്ടാവാം. ഇവർ രോഗവാഹകരായി മാറാനും സാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Story Highlights: pinarayi vijayan about pulse oximeter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here